ജഡ്ജി നിയമനം: സർക്കാരിനെ കീഴ്‍വഴക്കം ഓർമിപ്പിച്ച് സുപ്രീം കോടതി കത്ത് നൽകി

Mail This Article
ന്യൂഡൽഹി ∙ ജഡ്ജിമാരായി നിയമിക്കുന്നതിന് ആവർത്തിച്ച് നിർദേശിച്ച പേരുകൾ അംഗീകരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണെന്ന് ഓർമിപ്പിച്ചു സുപ്രീം കോടതി കൊളീജിയം നിയമമന്ത്രാലയത്തിനു കത്തു നൽകി. ആദ്യ നൽകിയ പേരുകൾ മടക്കുകയും ഇതു കൊളീജിയം ആവർത്തിക്കുകയും ചെയ്താൽ സർക്കാർ അംഗീകരിക്കണമെന്നതാണ് കീഴ്‍വഴക്കം. ഇക്കാര്യത്തിൽ തുടരെ കേന്ദ്രം വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് കൊളീജിയം പരിശോധിക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കൊളീജിയം മൂന്നാം വട്ടം ആവർത്തിച്ച പേരുകൾ പോലും കേന്ദ്രം മടക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിനു കത്തു നൽകിയത്. കാര്യകാരണസഹിതം കൊളീജിയം പേര് ആവർത്തിച്ചാൽ ഇതംഗീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് മുൻപ് 9 അംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതുൾപ്പെടെ (ദ് സെക്കൻഡ് ജഡ്ജസ് കേസ്, 1993) ചൂണ്ടിക്കാട്ടിയുള്ളതാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റെ കത്ത്.
അതേസമയം, കൊളീജിയം ശുപാർശ ചെയ്തിട്ടും മടക്കിയ പേരുകളുടെ എണ്ണം 22 ആയി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോൾ സുപ്രീം കോടതി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. മലയാളി അഭിഭാഷകരായ സഞ്ജീത കെ.അറയ്ക്കൽ, ടി.കെ.അരവിന്ദ കുമാർ ബാബു എന്നിവരും ഈ പട്ടികയിൽപെടുന്നു.
English Summary : Supreme court gives letter to union government reminding about collegium for appointing judges