ADVERTISEMENT

ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ, മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കു ജാമ്യം നൽകിയേക്കുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇന്നലെ 2 മണിക്കൂറോളം വാദം കേട്ട കോടതി ആശിഷിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി.

ആയിരക്കണക്കിനാളുകൾ വിചാരണത്തടവുകാരായി ജയിലിൽ കഴിയുമ്പോൾ ആശിഷ് മിശ്രയ്ക്കു മാത്രം ഇളവു നൽകുന്നതിനെ കർഷകരുടെ അഭിഭാഷകൻ ഇന്നലെ എതിർത്തു. എന്നാൽ, ആശിഷ് മിശ്രയ്ക്കു ജാമ്യം നിഷേധിക്കപ്പെട്ടാൽ പാവപ്പെട്ടവരുടെ കാര്യം എന്താകുമെന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്. ആശിഷിന് ജാമ്യം നിഷേധിക്കുന്നതു പാവപ്പെട്ടവരുടെ കാര്യത്തിൽ വിചാരണക്കോടതിയും ഹൈക്കോടതിയും കീഴ്‍വഴക്കമാക്കാമെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ ചൂണ്ടിക്കാട്ടി. അതേസമയം, കേസിന്റെ വിചാരണയിൽ സുപ്രീം കോടതി മേൽനോട്ടം വഹിക്കുമെന്ന സൂചനയും കോടതി നൽകി.

സംഭവം നടക്കുമ്പോൾ 4 കിലോമീറ്റർ അകലെയുള്ള മൊബൈൽ ടവറിനു കീഴിലായിരുന്നു ആശിഷ് മിശ്രയെന്നതടക്കം വാദങ്ങളാണു പ്രതിഭാഗം ഉന്നയിച്ചത്. ജാമ്യം നൽകുന്നതിനെ യുപി സർക്കാർ എതിർത്തു. സംഭവസ്ഥലത്തുനിന്ന് ആശിഷ് മിശ്ര ഓടുന്നതായി 7 പേരുടെ സാക്ഷിമൊഴിയുണ്ടെന്നും യുപി സർ‍ക്കാർ വാദിച്ചു. 2021 ഒക്ടോബർ 3നായിരുന്നു 8 പേരുടെ മരണത്തിനിടയാക്കിയ സംഘർഷം. 

ഇതിൽ 5 കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് ആശിഷ് മിശ്ര ജയിലിലായത്. ജാമ്യാപേക്ഷ നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

English Summary : Lakhimpur kheri farmers mass death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com