ADVERTISEMENT

ന്യൂഡൽഹി ∙ ത്രിപുരയിൽ ഗോത്രവർഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ടിപ്ര മോത്ത പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിജെപിയും സിപിഎം–കോൺഗ്രസ് സഖ്യവും ശ്രമിക്കുന്നതിനിടെ, ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) നേതാവ് പ്രേംകുമാർ റീയാറെ ടിപ്ര നേതാവ് പ്രദ്യുത് ദേബ് ബർമനുമായി ചർച്ച നടത്തി.

ടിപ്ര മോത്തയിൽ ഐപിഎഫ്ടി ലയിക്കുന്ന കാര്യം ചർച്ചയായെന്നാണു സൂചന. രാജകുടുംബാംഗമായ പ്രദ്യുത് ദേബ് ബർമൻ 2 വർഷം മുൻപാണു കോൺഗ്രസ് വിട്ടു പുതിയ സംഘടന രൂപീകരിച്ചത്. 20 ഗോത്രവർഗ മണ്ഡലങ്ങളും മറ്റ് 7 മണ്ഡലങ്ങളുമുൾപ്പെടുന്ന ഗോത്രവർഗ കൗൺസിൽ തിരഞ്ഞെടുപ്പിൽ 28ൽ 18 സീറ്റു നേടി ടിപ്ര വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇത്തവണ 60 അംഗ നിയമസഭയിലെ 40–45 സീറ്റുകളിൽ മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചേർന്നാവും ഇത്തവണയും മത്സരിക്കുകയെന്ന് ബിജെപി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 8 എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയുടെ 3 എംഎൽഎമാർ ടിപ്രയിൽ ചേർന്നിരുന്നു. ബിജെപിയുടെ ഒരു എംഎൽഎയും ടിപ്രയിൽ ചേർന്നു.

ഗ്രേറ്റർ ട്രിപ്ര ലാൻഡ് എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഗോത്രവർഗങ്ങളാണു ടിപ്ര മോത്തയിലെ അംഗങ്ങൾ. 

സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ബിജെപിയും സിപിഎമ്മും കോൺഗ്രസും നിരാകരിച്ചിരുന്നു. സഖ്യത്തിൽ മത്സരിച്ചു ഭരണം നേടിയ ശേഷം ഇക്കാര്യങ്ങളെക്കുറിച്ചു വിശദ ചർച്ച നടത്താമെന്നാണു ദേശീയകക്ഷികളുടെ നിലപാട്.

ഗോത്രവർഗ വോട്ടുകൾ കോൺഗ്രസിനും ഐപിഎഫ്ടിക്കുമിടയിൽ ചിതറിക്കാനായത് കഴിഞ്ഞ തവണ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കാൻ ബിജെപിയെ സഹായിച്ചിരുന്നു. കോൺഗ്രസിന് 2018ൽ സീറ്റൊന്നും കിട്ടിയില്ലെങ്കിലും ഗോത്രവർഗ മേഖലയിൽ പലയിടത്തും രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

 

English Summary: TIPRA Motha starts merger talks with IPFT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com