ഐടി, സൈബർ സുരക്ഷ, യുവജനകാര്യം, ബ്രോഡ്കാസ്റ്റിങ്: 5 കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ഈജിപ്ത്തും
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയും ഈജിപ്തും തമ്മിൽ ഉഭയകക്ഷി ബന്ധം തന്ത്രപ്രധാനമായ സഹകരണത്തിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 5 വർഷത്തിനുള്ളിൽ 1200 കോടി ഡോളറിന്റേതാക്കി ഉയർത്തും. ഇന്ത്യ സന്ദർശിക്കുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത എൽസിസിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുള്ള ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാംസ്കാരികം, ഐടി, സൈബർ സുരക്ഷ, യുവജനകാര്യം, ബ്രോഡ്കാസ്റ്റിങ് എന്നീ മേഖലകളിൽ 5 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രസാർഭാരതിയും ഈജിപ്ത് നാഷനൽ മീഡിയ അതോറിറ്റിയും സഹകരിക്കും. ഭീകരത തടയുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിൽ സഹകരണം മെച്ചപ്പെടുത്തും.
ഇന്നു നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ എൽസിസിയാണു മുഖ്യാതിഥി. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്ത് പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഈജിപ്ത് സൈനിക വിഭാഗങ്ങളിലൊന്നും പരേഡിൽ പങ്കെടുക്കുന്നുണ്ട്.
English Summary : India Egypt elevate ties to strategic partnership