ADVERTISEMENT

വാഷിങ്ടൻ / ന്യൂഡൽഹി ∙ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം നടത്തിയ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്ക് കടുത്ത ഭാഷയിൽ ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പോംപെയോയുടെ വാക്കുകളെ അപലപിച്ചു. ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ്’ എന്ന തന്റെ പുസ്തകത്തിലാണ് പോംപെയോ സുഷമ സ്വരാജിനെ ഇകഴ്ത്തുകയും പിന്നീടു ചുമതലയേറ്റ ജയശങ്കറിനെ പുകഴ്ത്തുകയും ചെയ്തത്. വിദേശകാര്യ ചർച്ചകളിൽ സുഷമ ‘ഒരു പ്രധാന വ്യക്തി’ ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർഥ പങ്കാളിയെന്നും പോംപെയോ പറയുന്നു. രാഷ്ട്രീയ പക്ഷപാതമുള്ള സുഷമയുമായി നല്ല ബന്ധമായിരുന്നില്ല. 

ഡോവൽ കഴിഞ്ഞാൽ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ്.ജയശങ്കറുമായാണ് മികച്ച ബന്ധം ഉണ്ടായിരുന്നത്. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. ഇംഗ്ലിഷ് അടക്കം 7 ഭാഷകൾ സംസാരിക്കുന്ന ജയശങ്കർ 2019 ൽ വിദേശകാര്യമന്ത്രിയായി. പലതരത്തിലും എന്നേക്കാൾ മിടുക്കനാണ് അദ്ദേഹം– പോംപെയോ പറയുന്നു. ‘പോംപെയോയുടെ പുസ്തകത്തിൽ സുഷമ സ്വരാജിനെ പരാമർശിക്കുന്ന ഒരു ഭാഗം കണ്ടു. സുഷമ സ്വരാജിനോട് എനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നത്. അവർക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നു’– ജയശങ്കർ പറഞ്ഞു. 

നരേന്ദ്രമോദി സർക്കാരിൽ 2014 മുതൽ 2019 വരെ വിദേശകാര്യമന്ത്രി ആയിരുന്ന സുഷമ സ്വരാജ് 2019 ഓഗസ്റ്റിലാണ് അന്തരിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാൻ ആണവാക്രമണം ആസൂത്രണം ചെയ്തിരുന്നതായി സുഷമ സ്വരാജ് തന്നെ അറിയിച്ചിരുന്നതായും പുസ്തകത്തിൽ പോംപെയോ അവകാശപ്പെട്ടു. പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്​വയെ ഇക്കാര്യം അറിയിച്ചപ്പോൾ അതു ശരിയല്ലെന്നാണ് മറുപടി കിട്ടിയത്. 2019 ഫെബ്രുവരിയിലെ ആ പ്രതിസന്ധി ഇന്ത്യയെയും പാക്കിസ്ഥാനെയും കാര്യങ്ങൾ ധരിപ്പിച്ച് പരിഹരിക്കാൻ താനും തന്റെ സംഘവും വിജയിച്ചുവെന്നും പോംപെയോ അവകാശപ്പെടുന്നു. എന്നാൽ, ഇതേപ്പറ്റി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. 

English Summary: India slams mike pompeo for his statement against Sushma Swaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com