പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം: പരീക്ഷണം ശനിയാഴ്ച
Mail This Article
ഐഎസ്ആർഒയുടെ (ഇസ്രോ) പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹനം (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ - ആർഎൽവി) തിരിച്ചിറക്കിയുള്ള പരീക്ഷണം ശനിയാഴ്ച നടക്കുമെന്ന് ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ റോക്കറ്റിന്റെ എൻജിനീയറിങ് ജോലികളാണ് നടക്കുന്നത്. വിപണി സാധ്യതകളും പഠിക്കണം. സർക്കാർ മാത്രം പണം മുടക്കി റോക്കറ്റ് നിർമിക്കുന്ന രീതി അധികകാലം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസിനും റഷ്യയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച രാജ്യമാണ് ഇന്ത്യ. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) പരീക്ഷണ വിക്ഷേപണം ഫെബ്രുവരി 10നും 15നും ഇടയിൽ നടക്കും. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുളള ഗഗൻയാൻ പദ്ധതിയുടെ ആളില്ലാതെയുളള പരീക്ഷണവും അപകടമുണ്ടായാൽ സഞ്ചാരിയെ രക്ഷിക്കുന്ന ദൗത്യവും ഈ വർഷം നടക്കും. ആളെ വഹിച്ചു കൊണ്ടുള്ള ദൗത്യം 2024 ഡിസംബറിലാകും.
സ്വകാര്യ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് ബഹിരാകാശ ടൂറിസം രംഗത്തേക്ക് ഇന്ത്യയും വരും. 100 കിലോമീറ്റർ ഉയരത്തിൽ കർമാൻ രേഖ വരെ പോയി വരാനുള്ള വാഹനം തയാറാകുന്നു. 6 കോടി രൂപയാകും ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷം മാത്രം 32 പേരാണ് ബഹിരാകാശത്തു പോയത്. ഇതു വലിയ സാധ്യതയാണെന്നും സോമനാഥ് പറഞ്ഞു.
English Summary: Resusable space vehicle