ADVERTISEMENT

ന്യൂഡൽഹി ∙ ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് മാർച്ച് 1 മുതൽ സർക്കാർതല അപ്‍ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം. കോടതിയെ സമീപിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള ഏക മാർഗം. 

സമൂഹമാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള സുപ്രധാന നീക്കം കൂടിയായാണ് പുതിയ സംവിധാനത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കമ്പനികളുടെ പരാതിപരിഹാര ഓഫിസർ അല്ല അന്തിമസംവിധാനമെന്ന സന്ദേശം കൂടിയാണ് കേന്ദ്രം നൽകുന്നത്. മിക്ക സമൂഹമാധ്യമങ്ങളും നീതിയുക്തമായല്ല പരാതികൾ തീർപ്പാക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. 3 ഗ്രീവൻസ് അപ്‍ലറ്റ് കമ്മിറ്റികൾ (ജിഎസി) നിലവിൽ വന്നു.

 

എന്താണ് മെച്ചം?

ഉദാഹരണത്തിന് ഫെയ്സ്ബുക്കിൽ ഒരു നിശ്ചിത ഉള്ളടക്കം നീക്കം ചെയ്യപ്പെടേണ്ടതാണെന്നു തോന്നുകയും പരാതി നൽകുകയും ചെയ്യുന്നു. എന്നാൽ, ഇത് നീക്കം ചെയ്യേണ്ടതല്ലെന്ന് ഫെയ്സ്ബുക് തീരുമാനിച്ചാൽ നിലവിൽ കോടതിയിൽ പോകുകയേ നിർവാഹമുള്ളൂ. സർക്കാരിന്റെ അപ്‍ലറ്റ് സമിതി നിലവിൽ വരുന്നതോടെ ഇതിനു പകരം സമിതിക്ക് ഓൺലൈനായി അപ്പീൽ നൽകാം. സമിതിക്ക് നിങ്ങളുടെ പരാതി ശരിയെന്നു ബോധ്യപ്പെട്ടാൽ ഫെയ്സ്ബുക്കിനോട് ആ ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാം.

 

ആശങ്കയെന്ത് ?

കേന്ദ്രസർക്കാരിനെയോ ഭരണത്തിലുള്ള പാർട്ടിയെയോ വിമർശിക്കുന്ന ഉള്ളടക്കത്തിനെതിരെ ഒരു സർക്കാർ അനുകൂലി ഫെയ്സ്ബുക്കിൽ പരാതി നൽകുന്നുവെന്നു കരുതുക. ഈ ഉള്ളടക്കം നീക്കം ചെയ്യപ്പെടേണ്ടതല്ലെന്ന് ഫെയ്സ്ബുക് കണ്ടെത്തുന്നു. ഇതിനെതിരെ ആ വ്യക്തി സർക്കാർ നിയോഗിച്ച സമിതിയെ സമീപിക്കുന്നു. അപ്പീൽ പരിഗണിക്കുമ്പോൾ ഈ സമിതി എന്തു നിലപാട് സ്വീകരിക്കുമെന്നതിലാണ് ആകാംക്ഷ. 2024 ലോക്സഭാ തിരഞ്ഞെടുപ്പടക്കം വരാനിരിക്കെ സർക്കാർ വിരുദ്ധ ഉള്ളടക്കത്തിന്മേൽ കടിഞ്ഞാണിടാനുള്ള ശ്രമമാണിതെന്നാണ് വിമർശകരുടെ വിലയിരുത്തൽ.

 

സമിതിയിൽ ആരൊക്കെ?

 

∙ സമിതി 1: രാജേഷ് കുമാർ (ആഭ്യന്തര മന്ത്രാലയം), അശുതോഷ് ശുക്ല (റിട്ട.ഐപിഎസ്), സുനിൽ സോണി (പഞ്ചാബ് നാഷനൽ ബാങ്ക് മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ)

∙ സമിതി 2: വിക്രം സഹായ് (വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം), കമ്മഡോർ സുനിൽ കുമാർ ഗുപ്ത (നേവിയിൽ മുൻ പഴ്സനേൽ സർവീസസ് ഡയറക്ടർ), കവീന്ദ്ര ശർമ (എൽ ആൻഡ് ടി ഇൻഫോടെക് മുൻ വൈസ് പ്രസിഡന്റ്)

∙ സമിതി 3: കവിത ഭാട്യ (ഐടി മന്ത്രാലയം), സഞ്ജയ് ഗോയൽ (റിട്ട. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ്), കെ.ആർ മുരളി മോഹൻ (ഐഡിബിഐ ഇൻടെക് ലിമിറ്റഡ് മുൻ എംഡി)

 

പരാതി, അപ്പീൽ എങ്ങനെ ?

സമൂഹമാധ്യമങ്ങളുടെ പരാതി പരിഹാര ഓഫിസർമാർക്കാണ് ഉള്ളടക്കം സംബന്ധിച്ച പരാതി നൽകേണ്ടത്. ഇതിന്മേൽ കമ്പനിയുടെ തീരുമാനം തൃപ്തികരമല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ സമിതിക്ക് അപ്പീൽ നൽകാം. അപ്പീൽ നൽകി 30 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകും. 

 

വെബ്സൈറ്റ്: gac.gov.in (മാർച്ച് 1 മുതൽ ലഭ്യമാകും)

സമൂഹമാധ്യമങ്ങൾക്ക് പരാതി നൽകാനുള്ള ഇമെയിൽ വിലാസം/വെബ്‍ലിങ്ക്: 

∙ ഗൂഗിൾ: bit.ly/googlegrindia

∙ ട്വിറ്റർ: grievance-officer-in@twitter.com 

∙ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം: FBGOIndia@fb.com

∙ വാട്സാപ്: grievance_officer_wa@support.whatsapp. com

∙ ലിങ്ക്ഡ്ഇൻ: bit.ly/ligrindia

∙ യുട്യൂബ്: bit.ly/ytgdindia

∙ ടെലിഗ്രാം: abhimanyu@telegram.org

∙ കൂ ആപ്: redressal@kooapp.com

English Summary: Social media appellate committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com