ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഫെബ്രുവരി 6നു പരിഗണിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, അഭിഭാഷകനായ എം.എൽ.ശർമ എന്നിവരാണു ഹർജി നൽകിയത്. 

അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓൺലൈൻ വാർത്താപോർട്ടലുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങൾ ഹർജികളിലുണ്ട്.

ഹർജിക്കെതിരെ നിയമമന്ത്രി

∙ ബിബിസി ഡോക്യുമെന്ററി വിലക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനു കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിന്റെ വിമർശനം. സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് നടപടിയെന്നും ആയിരക്കണക്കിനാളുകൾ നീതിക്കായി സമയം കാത്തുനിൽക്കുകയാണെന്നും റിജിജു പറഞ്ഞു. റിജിജുവിന്റെ പരാമർശത്തെ ‘എല്ലാം രാജാവ് പറയുംപോലെ’യെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു.

ബിബിസിയെ വിമർശിച്ച് റഷ്യ

മോസ്കോ ∙ വിവാദ ഡോക്യുമെന്ററി വിഷയത്തിൽ ബിബിസിക്കെതിരെ വിമർശനവുമായി റഷ്യ. തങ്ങൾക്കെതിരെയെന്ന പോലെ ഇതര സ്വതന്ത്ര ശക്തികൾക്കെതിരെയും ബിബിസി കുറ്റങ്ങൾ നിരത്തി ആക്രമണം നടത്തുകയാണെന്നു റഷ്യ ആരോപിച്ചു. ബിബിസി സ്വതന്ത്ര സ്ഥാപനമല്ലെന്നും ചില താൽപര്യങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും വിവാദ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ഇന്ത്യ ഇതിനോടു കൃത്യമായി പ്രതികരിച്ചു കഴിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.

English Summary: BBC documentary ban petitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com