ന്യൂഡൽഹി ∙ മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിനു ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരിൽ നിയമ മന്ത്രിയായിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയ പ്രശസ്തമായ കേസിൽ, വാദിയായിരുന്ന രാജ് നാരായനു വേണ്ടി ഹാജരായതു ശാന്തി ഭൂഷണായിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ദിര ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും എതിർഭാഗത്ത് വാദിച്ചു. ഈ കേസിനെ തുടർന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഴിമതിക്കെതിരെയും പൗരാവകാശങ്ങൾക്കു വേണ്ടിയും ശക്തമായ നിലപാടെടുത്ത ശാന്തി ഭൂഷൺ, പൊതുതാൽപര്യമുള്ള ഒട്ടേറെ കേസുകൾ സുപ്രീം കോടതിയിൽ വാദിച്ചു.
1925 നവംബർ 11ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ ജനിച്ച അദ്ദേഹം സംഘടനാ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നീടു ജനതാ പാർട്ടിയിലും പ്രവർത്തിച്ച അദ്ദേഹം 1980 മുതൽ 6 വർഷം ബിജെപിയിൽ അംഗമായിരുന്നു. 2012ൽ ആം ആദ്മി പാർട്ടിക്കു തുടക്കമിട്ടവരിൽപ്പെട്ട ശാന്തി ഭൂഷൺ, അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലും സജീവമായിരുന്നു. 2014ൽ ആം ആദ്മിയുമായി അകന്നു. പ്രമുഖ അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ മകനാണ്.
English Summary: Legendary Lawyer & Former Law Minister Shanti Bhushan Passes Away