ന്യൂഡൽഹി ∙ പണം തിരിമറി കേസിൽ നേരിട്ടു ഹാജരാകണമെന്ന ഗാസിയാബാദ് കോടതി ഉത്തരവിനെതിരെ മാധ്യമപ്രവർത്തകയും കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകയുമായ റാണ അയ്യൂബ് നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസിലായിരുന്നു ഗാസിയാബാദ് കോടതിയുടെ നടപടി. കേസിൽ ആരോപിച്ചിരിക്കുന്ന വിഷയം മുംബൈയിലാണെന്നും ഗാസിയാബാദ് കോടതിയുടെ അധികാരപരിധിയിൽ അല്ലെന്നു റാണ വാദിച്ചു. സിംഗപ്പൂരിലോ തിരുവനന്തപുരത്തോ കള്ളപ്പണം വെളുപ്പിച്ചാൽ അവിടെ കേസ് കൊടുക്കണമെന്നാണോ പറയുന്നതെന്നായിരുന്നു ഇഡിക്കു വേണ്ടി ഹാജരായ തുഷാർ മേത്തയുടെ ചോദ്യം.
കോവിഡ് സമയത്ത്, സേവന പ്രവർത്തനങ്ങൾക്കെന്ന പേരിൽ ജനങ്ങളിൽനിന്നു സ്വരൂപിച്ച ഒരു കോടി രൂപയിൽ, 50 ലക്ഷം രൂപ റാണ സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റിയെന്നാണു കേസ്. 29 ലക്ഷം മാത്രമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുപയോഗിച്ചത്. റാണ വാഷിങ്ടൻ പോസ്റ്റിൽ കോളമിസ്റ്റാണ്.
English Summary : Supreme court to pronounce judgement in Rana Ayyub case