ADVERTISEMENT

ന്യൂഡൽഹി ∙ ‘പിഎം കെയേഴ്സ്’ ഫണ്ട് കേന്ദ്രസർക്കാരിനു കീഴിലുള്ളതല്ലെന്നും അതിനാൽ ഇതു പൊതുവിഭാഗത്തിൽ പരിഗണിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 

‘ഭരണഘടനയുടെ 12–ാം വകുപ്പിനു കീഴിലെ നിർവചനത്തിന്റെ പരിധിയിൽ ഇത് ഉൾപ്പെടുന്നില്ല. അതിനാൽ വിവരാവകാശ നിയമം അനുസരിച്ചു പൊതുഗണത്തിൽ ഉൾപ്പെടുത്താനുമാകില്ല’ പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

പിഎം കെയേഴ്സ് ഫണ്ടിനെ കേന്ദ്രസംവിധാനമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു സംയക് ഗാങ്‌വൽ നൽകിയ ഹർജിയിലാണു മറുപടി. ‘പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണു ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഏതെങ്കിലും സർക്കാരോ സർക്കാർ സംവിധാനങ്ങളോ നേരിട്ടോ പരോക്ഷമായോ ഫണ്ട് നിയന്ത്രിക്കുന്നില്ല.

പിഎം കെയേഴ്സിലേക്കുള്ള സംഭാവനയ്ക്കു ആദായനികുതി ഇളവു ലഭിക്കുന്നുണ്ട്. പൊതുഖജനാവിൽ നിന്നുള്ള പണം ഫണ്ടിലേക്കു ലഭിക്കുന്നില്ല. ഫണ്ടിൽ നിന്നുള്ള പണം സർക്കാർ പദ്ധതിക്കും ഉപയോഗിക്കുന്നില്ല. ഫണ്ടിലേക്കു വരുന്ന സംഭാവനകൾ ഏതു വിധത്തിൽ വിനിയോഗിക്കണമെന്നു മാർഗരേഖ തയാറാക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഫണ്ടിലേക്കുള്ള സംഭാവനകളുടെയും സഹായങ്ങളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുടെ മാതൃകയിലാണു പിഎം കെയേഴ്സ് ഫണ്ട് പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടാണു ദേശീയ ചിഹ്നവും ‘gov.in’ എന്ന സർക്കാർ വെബ്സൈറ്റ് ഡൊമെയ്നും ഉപയോഗിക്കുന്നതെന്നും പിഎംഒ വിശദീകരിച്ചു.

English Summary: PM Cares Fund not a 'public authority', govt doesn't control it: Centre to Delhi HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com