ADVERTISEMENT

ന്യുഡൽഹി ∙ നികുതി നിരക്കുകൾ കുറച്ചുകൊണ്ട് പുതിയ ആദായ നികുതി സ്കീമിലേക്കു നികുതിദായകരെ ആകർഷിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു.

ആദായനികുതി സംബന്ധിച്ച പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ:  

∙ 2020 ൽ പ്രഖ്യാപിച്ച പുതിയ സ്കീം സ്വീകരിക്കുന്നവർ‍ 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല.

∙ ഈ സ്കീമിൽ നിലവിലുണ്ടായിരുന്ന 5 ലക്ഷം രൂപയെന്ന റിബേറ്റ് പരിധി 7 ആക്കി വർധിപ്പിച്ചു.

∙ ഇനി ആദായ നികുതി അടയ്ക്കുന്നതിന് പുതിയ സ്കീമായിരിക്കും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാകുക.

∙ ഇളവുകളോടെയുള്ള പഴയ സ്കീമിൽ തുടരാനാണ് താൽപര്യമെങ്കിൽ അതു പ്രത്യേകം തിരഞ്ഞെടുക്കണം; ഇത്തവണ (2023-24) പഴയ രീതി സ്വീകരിച്ചുകൊണ്ടുള്ള അപേക്ഷ നൽകാതിരുന്നാൽ പുതിയ രീതി സ്വീകരിച്ചതായി കണക്കാക്കും.

∙ ബിസിനസിലും തൊഴിലിലും നിന്നു വരുമാനമുണ്ടാക്കുന്നവർ (ഡോക്ടർ, സിഎ, അഭിഭാഷകൻ, ആർക്കിടെക്ട്, എൻജിനീയർ പോലെയുള്ളവർ) ഒരു തവണ പുതിയ സ്കീമിലേക്കു മാറിയാൽ‍ പഴയതിലേക്കു തിരികെപ്പോകാനാകില്ല.

∙ മറ്റുള്ളവർക്ക് പുതിയ സ്കീം സ്വീകരിച്ചാലും പിന്നീട് പഴയ സ്കീമിലേക്കു മടങ്ങാൻ തടസ്സമില്ല; പുതിയ സ്കീം സ്വീകരിച്ചുകഴിഞ്ഞാൽ മാറ്റം സാധ്യമല്ലെന്ന 2020 ലെ വ്യവസ്ഥ മാറ്റി.

2 സ്കീമുകൾ

ഭവനവായ്പ, ട്യൂഷൻ ഫീസ്, ഇൻഷുറൻസ് പോളിസി, പ്രോവിഡന്റ് ഫണ്ട് നിക്ഷേപം, വീടിനു നൽകുന്ന വാടക, അവധിക്കാല യാത്ര (എൽടിഎ) തുടങ്ങിയവയ്ക്കു നൽകുന്ന പണത്തിന് ഇളവുകൾ വാങ്ങിയുള്ള നികുതിയടവ് സംവിധാനം മാത്രമാണ് നേരത്തെയുണ്ടായിരുന്നത്. ഇതാണ് പഴയ സ്കീം. ഇത്തരം ഇളവുകൾ വാങ്ങാതെ നികുതി അടയ്ക്കുന്നതിനുള്ള പുതിയ സ്കീമാണ് 2020 ൽ ഏർപ്പെടുത്തിയത്.

പുതിയ സ്കീം സ്വീകരിക്കുന്നവർക്ക് വ്യത്യസ്തമായ നികുതി നിരക്കും അന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നികുതിദായകരിൽ ഭൂരിഭാഗവും പഴയ സ്കീമിൽ തുടരുന്നതിനാലാണ് ഇത്തവണ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. പുതിയ സ്കീമിലും അംഗീകൃത പെൻഷൻ പദ്ധതികളിലെ നിക്ഷേപത്തിനുള്ള ആനുകൂല്യം തുടരും.

പുതിയ നികുതി സ്ലാബ്

ഇളവുകൾ ഇല്ലാതെയുള്ള പുതിയ സ്കീം സ്വീകരിക്കുന്നവർക്കുള്ള പരിഷ്കരിച്ച നികുതി നിരക്കുകൾ ഇങ്ങനെ:

3 ലക്ഷം രൂപ വരെ: നികുതിയില്ല.

3 ലക്ഷം മുതൽ 6 ലക്ഷം വരെ: 5%

6 ലക്ഷം മുതൽ 9 ലക്ഷം വരെ: 10%

9 ലക്ഷം മുതൽ 12 ലക്ഷം വരെ: 15%

12 ലക്ഷം മുതൽ 15 ലക്ഷം വരെ: 20%

15 ലക്ഷത്തിനു മുകളിൽ‍: 30%

ഇതുവരെ 2.5 ലക്ഷം രൂപയ്ക്കുവരെയാണ് പൂർണ നികുതി ഇളവ് ഉണ്ടായിരുന്നത്. തുല്യ തുകയ്ക്കുള്ള നികുതി റിബേറ്റ് അനുവദിച്ചിരുന്നു. അതായത് 5 ലക്ഷം വരെ നികുതികൊടുക്കേണ്ടിയിരുന്നില്ല. ഇപ്പോൾ, പൂർണ നികുതി ഇളവിന്റെ പരിധി 3 ലക്ഷമാക്കി. റിബേറ്റ് കൂടി ചേർത്ത് ഇപ്പോൾ 7 ലക്ഷം വരെ നികുതി കൊടുക്കേണ്ട. മന്ത്രി പറഞ്ഞ കണക്കനുസരിച്ച്, 9 ലക്ഷം വരെ വരുമാനമുള്ളവർ ഇതുവരെ 60,000 രൂപ നികുതിയായി നൽകിയെങ്കിൽ ഇനിയത് 45,000 രൂപയായി കുറയും. പഴയ സ്കീമിൽ മാത്രമുണ്ടായിരുന്ന 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ പുതിയ സ്കീമിലും അനുവദിച്ചു. 

അമൃതകാല നക്ഷത്രങ്ങൾ

∙ സർക്കാർ പ്രഖ്യാപിച്ച, 2022 മുതൽ 2047 വരെയുള്ള ‘അമൃതകാല’ത്തിൽ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം മുതൽ യുവശക്തി വരെ,  സാമ്പത്തിക വളർച്ചയ്ക്ക് 7 മുൻഗണനകൾ നിർദേശിക്കുന്നതാണു കേന്ദ്ര ബജറ്റ്. ഇവയെ  സപ്തർഷിയായി ബജറ്റിൽ അവതരിപ്പിക്കുന്നു. 

അടിസ്ഥാനം ആവോളം

∙ അടിസ്ഥാന സൗകര്യവികസത്തിനുള്ള സർക്കാർ മുതൽമുടക്ക് കഴിഞ്ഞ വർഷത്തേതിനെക്കാൾ 33.4% വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി.  

∙ സംസ്ഥാനങ്ങൾക്ക് 50 വർഷം കാലാവധിയുള്ള പലിശ രഹിത വായ്പ ഈ വർഷവും നൽകും. 

∙ നഗരങ്ങളെ വികസിപ്പിക്കാൻ പ്രത്യേക നിധി. 

റെയിൽവേക്കു റെക്കോർഡ്

∙ റെയിൽവേ വികസനത്തിന് 2.4 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക. റെയിൽവേക്കുള്ള ചരിത്രത്തിലെ ഏറ്റവും കൂടിയ ബജറ്റ് വിഹിതമാണിത്. 

∙ 50 പുതിയ വിമാനത്താവളങ്ങൾ. കർ‌ഷകർക്കും ഗ്രാമങ്ങൾക്കും 

∙ ബാങ്കുകൾ വഴി കാർഷികവായ്പ അനുവദിക്കുന്നതിനുള്ള പരിധി 20 ലക്ഷം കോടിയാക്കി.

∙ 5 വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും മത്സ്യ, ക്ഷീര സഹകരണ സംഘങ്ങൾ. 

∙ ഗ്രാമീണമേഖലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾചർ ആക്സിലറേറ്റർ ഫണ്ട്.

∙ പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു: 54,487 കോടി രൂപ. 

∙ 2 കോടിയോളം പേരെ ബാധിച്ചിട്ടുള്ള അരിവാൾ രോഗം 2047 ൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതി. 

∙ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം 60,000 കോടി രൂപ മാത്രം. മുൻ ബജറ്റിനെക്കാൾ 21.66% കുറഞ്ഞു.

വില കൂടും

∙ സിഗരറ്റ്

∙ വെള്ളി

∙ സ്വർണം, പ്ലാറ്റിനം ആഭരണങ്ങൾ

∙ ഇമിറ്റേഷൻ ജ്വല്ലറി

∙ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ (ഇലക്ട്രിക് അടക്കം)

∙ ഇലക്ട്രിക് കിച്ചൻ ചിമ്മിനി

∙ കോംപൗണ്ടഡ് റബർ (മറ്റ് രാസവസ്തുക്കൾ ചേർത്തുള്ള റബർ)

∙ നാഫ്ത

∙ സൈക്കിളുകളും കളിപ്പാട്ടങ്ങളും

∙ പിവിസി ഉൽപന്നങ്ങൾ

വില കുറയും

∙  സിഎൻജി 

∙ ലിഥിയം അയൺ ബാറ്ററികൾ

∙ ഇലക്ട്രിക് വാഹനങ്ങൾ

∙ ടിവി

∙ കൃത്രിമമായി നിർമിക്കുന്ന വജ്രം (ലാബ് ഗ്രോൺ ഡയമണ്ട്)

∙ മീ‍ൻതീറ്റ

∙ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com