ചെന്നൈ ∙ കണ്ണിൽ തുള്ളിമരുന്ന് ഒഴിച്ചവർക്കു കാഴ്ച നഷ്ടപ്പെട്ടെന്നും ഗുരുതര അണുബാധയുണ്ടായെന്നുമുള്ള പരാതിയെ തുടർന്ന് ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിൽ പരിശോധന നടത്തി. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയിൽ ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തുള്ളിമരുന്ന് ഉപയോഗിച്ച ഒരാൾ യുഎസിൽ മരിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്. ഒരാൾക്ക് കാഴ്ച നഷ്ടമാകുകയും അൻപതിലേറെപ്പേർക്ക് അണുബാധ സ്ഥിരീകരിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇതോടെ, എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്സ് ഐ ഡ്രോപ്സ് എന്ന മരുന്ന് ഉപയോഗിക്കരുതെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിർദേശം നൽകി. കമ്പനിയുടെ മരുന്ന് ഇറക്കുമതി നിരോധിക്കുകയും ചെയ്തു. പരാതി വ്യാപകമായതോടെ വിപണിയിൽ നിന്നു കമ്പനി മരുന്നു പിൻവലിച്ചു.
കണ്ണ് വരണ്ടതായി അനുഭവപ്പെടുമ്പോൾ നനവുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണിത്. ബാക്ടീരിയ മരുന്നിൽ കലർന്നതാണു പ്രശ്നങ്ങൾക്കു കാരണമെന്നാണു യുഎസ് ആരോഗ്യ വിഭാഗം പറയുന്നത്. യുഎസിലേക്ക് അയച്ച സാംപിളുകൾ പരിശോധിച്ചതായും കൂടുതൽ പരിശോധനകൾക്കു ശേഷം അന്തിമ റിപ്പോർട്ട് നൽകുമെന്നും തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
English Summary: Inspection in Chennai pharma company in eye drops controversy