ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി മഹിള മോർച്ച നേതാവു കൂടിയായ അഭിഭാഷക എൽ.സി.വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ചതിനു പിന്നാലെ വിവാദം. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു തിടുക്കപ്പെട്ടുള്ള നിയമനം. പിന്നാലെ, ഇവർക്കെതിരായ ഹർജി ഇന്നു തന്നെ പരിഗണിക്കുമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. 

ബിജെപിയുടെ മഹിള മോർച്ച ജനറൽ സെക്രട്ടറിയാണു താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശുപാർശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങൾക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിയെത്തിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി 10നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചത്. തുടർന്നു ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു ഹർജിക്കാരുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടു. 

അയോഗ്യത ബോധ്യപ്പെട്ടാൽ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാൻ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുൻകാല വിധികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെക്കുറിച്ചുള്ള പല സുപ്രധാന വിവരങ്ങൾ കൊളീജിയത്തിൽനിന്നു മറച്ചുവച്ചുവെന്നും ഹർജിക്കാർ പറഞ്ഞു. നിയമന ഉത്തരവു റദ്ദാക്കണമെന്നാണ് അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി. നാഗശില എന്നിവർ നൽകിയ ഹർജിയിലുള്ളത്. 

മോദിയെ വിമർശിച്ചയാളെ ഇനിയും പരിഗണിച്ചില്ല

ബിജെപി ബന്ധമുള്ള വിക്ടോറിയ ഗൗരിയെ അഡീഷനൽ ജഡ്ജിയായി നിയമിച്ച കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള ലേഖനം പങ്കുവച്ച ആർ. ജോൺ സത്യന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തില്ല. നേരത്തേ ഒരുവട്ടം ജോൺ സത്യന്റെ പേർ സർക്കാർ മടക്കിയതാണ്. എന്നാൽ, മോദി വിമർശനം അടങ്ങുന്ന ലേഖനം പങ്കുവച്ചുവെന്നതിനാൽ അയോഗ്യത കൽപിക്കാനാകില്ലെന്നായിരുന്നു കൊളീജിയം നിലപാട്. പേരുകൾ കഴിഞ്ഞ മാസം 19ന് ആവർത്തിക്കുകയും ചെയ്തു. 

ഗൗരിക്കു പുറമേ, പി.ബി. ബാലാജി, കെ.കെ. രാമകൃഷ്ണൻ, ആർ. കലൈമതി, കെ.ഗോവിന്ദരാജൻ എന്നിവർക്കാണു പുതുതായി നിയമനം. ലൈംഗിക ആഭിമുഖ്യത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട സൗരഭ് കൃപാൽ, അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവഗണിക്കപ്പെട്ട സോമശേഖർ സുന്ദരേശൻ എന്നിവരുടെ പേരുകൾ കൊളീജിയം ആവർത്തിച്ചിരുന്നു. ഇവയിലും തീരുമാനമായിട്ടില്ല. മദ്രാസിനു പുറമേ, കർണാടക, അലഹാബാദ് ഹൈക്കോടതികളിലേക്ക് അടക്കം ആകെ 13 പേരെയാണു പുതുതായി നിയമിച്ചത്.

English Summary : Lawyer facing allegation in hate speech appointed as judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com