ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രബജറ്റ് യഥാർഥ ജനകീയ പ്രശ്നങ്ങൾ പരാമർശിക്കുന്നില്ലെന്നു പ്രതിപക്ഷം ലോക്സഭയിൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തില്ലെന്ന മട്ടിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നു ചർച്ചയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.

സ്വാഭാവികമായി ഇന്ത്യയ്ക്കുണ്ടാകേണ്ട വളർച്ച പോലും ഇല്ലെന്ന യാഥാർഥ്യം മറച്ചുവച്ച് പൊള്ളയായ കണക്കുകൾ കൊണ്ടു പുകമറ സൃഷ്ടിക്കുന്നുവെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. എന്നാൽ, അമൃതകാലത്തിലെ പുതിയ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ചവിട്ടുപടിയാണു ബജറ്റെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു. രാത്രിയും തുടർന്ന ചർച്ചയിൽ നിന്ന്:

∙ എൻ.കെ. പ്രേമചന്ദ്രൻ: ന്യൂനപക്ഷത്തിനെതിരായ കടുത്ത വിവേചനമാണു ബജറ്റിൽ. പട്ടികവിഭാഗങ്ങളുടെ പട്ടികയി‍ൽ നിന്നു ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതു ബോധപൂർവമായ വിവേചനമാണ്. അതിസമ്പന്ന ധനിക വർഗം മാത്രമാണ് സാമ്പത്തിക വളർച്ചയുടെ ഗുണഭോക്താക്കൾ. ആദായനികുതി ഇളവുകൾ മധ്യ വർഗത്തെ കബളിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ്.

∙ എ.എം.ആരിഫ്: തൊഴിലുറപ്പു പദ്ധതിക്ക് ദയാവധം നൽകിയ ബജറ്റാണിത്. ഗ്രാമീണ മേഖലയിൽ ജോലിയുടെ ആവശ്യം വർധിച്ചു. തൊഴിലുറപ്പു പദ്ധതിക്ക്  2.72 ലക്ഷം കോടിയാണ് വേണ്ടത്. എന്നാൽ 60,000 കോടി രൂപ മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്,  അതേസമയം, കോർപറേറ്റുകളുടെ കടം 10 ലക്ഷം കോടി രൂപയാണ്  സർക്കാർ എഴുതിത്തള്ളിയത്. 

∙ എം.കെ.രാഘവൻ: ജിഎസ്ടി ഇനത്തിൽ കുടിശിക ബാക്കിയുണ്ടെങ്കിൽ അത് അടിയന്തരമായി കേരളത്തിന്‌ നൽകണം. കേന്ദ്ര സർക്കാരിന്റെ കുടിശികയെ മറയാക്കി സംസ്ഥാന സർക്കാർ ശ്വസിക്കുന്ന വായുവിനു പോലും നികുതിയേർപ്പെടുത്തിയേക്കാവുന്ന സാഹചര്യത്തിലേക്കാണ് കേരളം എത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഏതൊക്കെയാണ് നടപ്പാക്കിയതെന്ന്‌ പരിശോധിക്കണം.

∙ അബ്ദുസമദ് സമദാനി: സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാനങ്ങൾക്കു വിരുദ്ധമാണു ബജറ്റ്. കേരളത്തിന് ഒന്നും കേന്ദ്രം നൽകിയിട്ടില്ല. ദാരിദ്ര്യനിർമാർജനം, ന്യൂനപക്ഷ ക്ഷേമം എന്നിവയ്ക്കുള്ള പദ്ധതികൾക്കു തുക ഗണ്യമായി വെട്ടിക്കുറച്ചു. 

 

 

English Summary: Opposition against Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com