വാഷിങ്ടൻ ∙ അരുണാചൽ പ്രദേശിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള രാജ്യാന്തര അതിർത്തിയായ മക്മഹോൻ രേഖ അംഗീകരിച്ച് യുഎസ് പ്രമേയം. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും യുഎസ് സെനറ്റിൽ അവതരിപ്പിച്ച ഉഭയകക്ഷി പ്രമേയം വ്യക്തമാക്കി. സെനറ്റർമാരായ ഡെമോക്രാറ്റ് അംഗം ജെഫ് മെർക്ലിയും റിപ്പബ്ലിക്കൻ അംഗം ബിൽ ഹാഗെർട്ടിയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
അരുണാചൽ പ്രദേശിൽ കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും സംഘർഷഭരിതമായ സ്ഥിതിവിശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ഈ സന്ദർഭത്തിലാണ് മക്മഹോൻ രേഖയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നത്.
അരുണാചൽ ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തെ പ്രമേയം പൂർണമായി നിരാകരിച്ചു. ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി കുറ്റപ്പെടുത്തി. അതിർത്തിയിലെ തർക്കപ്രദേശത്ത് ചൈന ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനെയും അരുണാചലിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പുറത്തുവിടുന്നതിനെയും ഭൂട്ടാനിൽ അവകാശവാദം ഉന്നയിക്കുന്നതിനെയും അപലപിച്ചു.
അതേസമയം, ചൈനയുടെ ഭീഷണി നേരിടാനും പ്രതിരോധം ശക്തമാക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രമേയം പുകഴ്ത്തി. സ്വാതന്ത്ര്യത്തെയും നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണത്തെയും പിന്താങ്ങുന്ന അമേരിക്കൻ നിലപാടാണ് പ്രമേയത്തിനു പിന്നിലെന്ന് ജെഫ് മെർക്ലി വ്യക്തമാക്കി.
English Summary: Arunachal Integral Part Of India, China Trying To Change Status Quo: US