കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര ബിജെപി വിരുദ്ധസഖ്യത്തിനു ശ്രമം. സമാജ്‌വാദി അധ്യക്ഷൻകൂടിയായ അഖിലേഷ്, കോൺഗ്രസുമായും ബിജെപിയുമായും തുല്യ അകലം പാലിക്കുമെന്നാണു കൊൽക്കത്തയിൽ മമതയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രഖ്യാപിച്ചത്.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയോടുള്ള എതിർപ്പാണു പ്രതിപക്ഷത്തെ ഏതാനും കക്ഷികളെ മൂന്നാം മുന്നണി ശ്രമത്തിനു പ്രേരിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ മുഖമായി രാഹുൽ ഗാന്ധി വരുന്നതിൽ ബിജെപിക്കു സന്തോഷമാണെന്നും അത് അവരെ സഹായിക്കുമെന്നും തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു. ബിജു ജനതാദൾ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിനെ കാണാൻ അടുത്തയാഴ്ച മമത ഭുവനേശ്വറിൽ പോകുന്നുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിലേക്കു വരണമെന്നു ചെന്നൈയിൽ വച്ച് അഖിലേഷ് അഭ്യർഥിച്ചിരുന്നു. എന്നാൽ, കൂടുതൽ സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള കോൺഗ്രസിന്റെ നേതൃത്വമാണു താൻ താൽപര്യപ്പെടുന്നതെന്നാണു സ്റ്റാലിന്റെ നിലപാട്.
English Summary: Mamata Banerjee trying to third front