അമൃത്പാൽ സിങ്ങിനെ തേടി പൊലീസ് സംഘം അസമിൽ
Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വൻപൊലീസ് സംഘത്തെ വെട്ടിച്ച് ഇയാൾ അസമിലേക്കു കടന്നതായാണു വിവരം. കസ്റ്റഡിയിലുള്ള ഇയാളുടെ 4 അനുയായികളുമായി പഞ്ചാബ് പൊലീസ് അസമിലെത്തിയിട്ടുണ്ട്.
അമൃത്പാലിന്റെ വാഹനവ്യൂഹവും അൻപതോളം വരുന്ന പൊലീസ് സംഘവും തമ്മിൽ കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായെന്നും ഇതിനിടയ്ക്ക് ഇയാൾ കടന്നുകളഞ്ഞെന്നുമാണു വിവരമെങ്കിലും ദുരൂഹത മാറിയിട്ടില്ല. നേരത്തേ അമൃത്പാൽ അറസ്റ്റിലായെന്ന് വാർത്ത പരന്നതാണ്. പൊലീസിനെ വെട്ടിച്ചുകടന്നെന്നാണു പിന്നീടു ലഭ്യമായ വിവരം. ഇതിന് ഉപയോഗിച്ച കാർ ജലന്തറിലെ സലേമ ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോക്ക്,വെടിയുണ്ടകൾ, വ്യാജ നമ്പർ പ്ലേറ്റ്, വാക്കി ടോക്കി എന്നിവയും വാഹനത്തിൽനിന്നു ലഭിച്ചു. അമൃത്പാലിന്റെ ഗ്രാമത്തിലും വീടുകളിലും പൊലീസ് പരിശോധന നടത്തി.
അറസ്റ്റിലായ അമൃത്പാലിന്റെ കൂട്ടാളികളായ 7 പേരിൽനിന്നു തോക്കുകൾ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 24ന് അമൃത്സറിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനു അമൃത്പാലിനും സംഘത്തിനുമെതിരെ കേസുണ്ട്. അതിനിടെ അമൃത്പാൽ പൊലീസിന്റെ നിയമവിരുദ്ധ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹത്തെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി.
English Summary: Police searching for Amritpal Singh