ന്യൂഡൽഹി ∙ വിവിധ ആവശ്യങ്ങളുന്നയിച്ചു കേന്ദ്ര സർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് വീണ്ടും കർഷക കൂട്ടായ്മ. രാംലീലാ മൈതാനത്തു കിസാൻ മഹാപഞ്ചായത്ത് നടത്തിയ അഞ്ഞൂറോളം കർഷക സംഘടനകൾ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നു മുന്നറിയിപ്പ് നൽകി.
2020–21 ൽ കേന്ദ്രത്തിനെതിരെ ഡൽഹിയുടെ അതിർത്തിയിൽ പ്രക്ഷോഭം നടത്തിയ സംയുക്ത കിസാൻ മോർച്ചയുടെ ഒരു വിഭാഗമാണു സമ്മേളനത്തിനു നേതൃത്വം നൽകിയത്. സിപിഎം നേതൃത്വത്തിലുള്ള കിസാൻ സഭ ഉൾപ്പെടെയുള്ള സംഘടനകൾ ഇന്നലെ സമ്മേളനത്തിൽ അണിനിരന്നു.
വിളകൾക്കു താങ്ങുവില ഉറപ്പാക്കുക, കൃഷിഭൂമി അന്യായമായി തട്ടിയെടുക്കുന്നത് അവസാനിപ്പിക്കുക, ട്രാക്ടറുകൾ അടക്കമുള്ള കാർഷിക സാമഗ്രികൾ ന്യായമായ വിലയ്ക്കു ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനു സംഘടനാ പ്രതിനിധികൾ കൈമാറി.
സംയുക്ത കിസാൻ മോർച്ച നേതാവ് ജോഗിന്ദർ സിങ് ഉഗ്രാഹ, ഹന്നൻ മൊള്ള, വിജൂ കൃഷ്ണൻ, പി.കൃഷ്ണപ്രസാദ് (കിസാൻ സഭ), രാകേഷ് ടികായത്ത്, ദർശൻപാൽ തുടങ്ങിയവർ പങ്കെടുത്തു.
English Summary : Farmers conference again in Delhi