ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ മൂന്നാം ദിനം പിന്നിട്ടു. പാക്കിസ്ഥാനിലേക്കോ നേപ്പാളിലേക്കോ ഇയാൾ കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അതിർത്തിസേനാ വിഭാഗങ്ങളായ ബിഎസ്എഫിനും എസ്എസ്ബിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിർദേശം നൽകി. അസമിലും തിരച്ചിൽ ഊർജിതമാണ്. അമൃത്‌പാലിനും സംഘാംഗങ്ങൾക്കുമെതിരെ റജിസ്റ്റർ ചെയ്ത 6 കേസുകളിലായി ഇതുവരെ 114 പേർ അറസ്റ്റിലായി.

കേസ് ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ഏൽപിക്കുന്നതു കേന്ദ്രം പരിഗണിക്കുന്നുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള കേസ് എന്ന നിലയിലാണു പഞ്ചാബ് പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി അമൃത്‍പാലിനും അനുയായികൾക്കുമെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണു കേസ്.

അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പഞ്ചാബിൽ മൂവായിരത്തോളം അർധസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർനെറ്റ്, എസ്എംഎസ് വിലക്ക് നാളെ ഉച്ചവരെ നീട്ടി. ഇതിനിടെ, അമൃത്പാലിന്റെ വലംകയ്യും ബന്ധുവുമായ ഹർജിത് സിങ്, ഡ്രൈവർ ഹർപ്രീത് സിങ് എന്നിവർ ഞായറാഴ്ച രാത്രി വൈകി ജലന്തർ പൊലീസിൽ കീഴടങ്ങി. ഹർജിത്തിൽ നിന്ന് തോക്ക്, 1.25 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ഹർജിത് അടക്കം 5 പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.

അമൃത്പാലിനെ പാക്ക് ചാരസംഘടന സഹായിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് ഐജി: സുഖ്ചെയ്ൻ സിങ് ഗിൽ പറഞ്ഞു. ശനിയാഴ്ച ജലന്തറിൽ പൊലീസിനെ വെട്ടിച്ചു കടന്നുകളയാൻ ഉപയോഗിച്ച ആഡംബര എസ്‌യുവി, അമൃത്പാലിനു പഞ്ചാബിലെ ലഹരിമരുന്നു മാഫിയ നേതാവ് സമ്മാനിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം

അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഎസിലെ സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചു. ഞായറാഴ്ച വൈകിട്ടാണു സംഭവം. ഖലിസ്ഥാൻ പതാകകളുമായി എത്തിയ സംഘം അവ കോൺസുലേറ്റ് അങ്കണത്തിൽ സ്ഥാപിച്ചു. ബാരിക്കേഡുകൾ തകർത്ത സംഘം കെട്ടിടത്തിന്റെ ജനലുകൾ അടിച്ചുതകർത്തു. സംഭവത്തിൽ ഇന്ത്യ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനും കഴിഞ്ഞ ദിവസം ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിഷേധക്കാർ ദേശീയപതാക അഴിച്ചുമാറ്റിയതിനു പിന്നാലെ, ഹൈക്കമ്മിഷൻ അധികൃതർ കെട്ടിടത്തിനു കുറുകെ വലിയ ദേശീയപതാക സ്ഥാപിച്ചു.

English Summary: Search for Amritpal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com