ന്യൂഡൽഹി ∙ ജഡ്ജിമാരുടെ നിയമനത്തിൽ ശുപാർശ മറികടക്കാനും സ്വന്തം താൽപര്യം നടപ്പാക്കാനും കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ സുപ്രീം കോടതി കൊളീജിയം വീണ്ടും സ്വരം കടുപ്പിച്ചു. നേരത്തെ നൽകിയ പേരുകൾ അതേ മുൻഗണനയിൽ പരിഗണിക്കണമെന്നു കൊളീജിയം നിർദേശിച്ചു. പേരുകളിൽ ചിലത് അംഗീകരിക്കുകയും ചിലതു തടഞ്ഞുവയ്ക്കുകയും ചെയ്യുന്നതു ചൂണ്ടിക്കാട്ടിയാണിത്. പേരുകൾ തടഞ്ഞുവയ്ക്കുകയും പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് ജഡ്ജിമാരുടെ സീനിയോറിറ്റിയെ ബാധിക്കും. ശുപാർശ നേരത്തെ നൽകിയിട്ടും സീനിയോറിറ്റി നഷ്ടപ്പെടുന്ന സാഹചര്യം എടുത്തുപറഞ്ഞ കൊളീജിയം, ഇത് അതീവ ഗൗരവമേറിയ വിഷയമാണെന്നും പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലേക്കു ജഡ്ജിയായി കൊളീജിയം നൽകിയ ആർ.ജോൺ സത്യന്റെ പേര് സർക്കാർ മടക്കിയ ശേഷവും ഇതു നേരത്തേ പരിഗണിക്കേണ്ടതാണെന്നു കോടതി സർക്കാരിനെ ഓർമിപ്പിച്ചു. ജോൺ സത്യന്റെ ശുപാർശയിൽ തീരുമാനമെടുക്കാതിരുന്ന സർക്കാർ, ഇതിനു ശേഷം ശുപാർശ ചെയ്യപ്പെട്ട വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കിയിരുന്നു. ബിജെപി മഹിളാ മോർച്ചയിലെ ഭാരവാഹിത്വവും വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയും നിലനിൽക്കെയുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം വിവാദമായിരുന്നു.
പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന്റെ പേരിലാണു ജോൺ സത്യനെ ജഡ്ജിയാക്കാനുള്ള ശുപാർശ മടക്കിയത്. എന്നാൽ, ജോൺ സത്യന്റെ യോഗ്യത ഒരിക്കൽകൂടി ശരിവച്ച കൊളീജിയം, ജനുവരി 17നു ശുപാർശ ആവർത്തിച്ചു. മദ്രാസ് ഹൈക്കോടതിയിലേക്കു 4 ജുഡീഷ്യൽ ഓഫിസർമാരെ ജഡ്ജിമാരാക്കാനുള്ള പുതിയ ശുപാർശയ്ക്കൊപ്പമാണു ജോൺ സത്യന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ കൊളീജിയം ഓർമിപ്പിച്ചത്.
പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകൻ ഹർപ്രീത് സിങ് ബ്രാറിനെ ജഡ്ജിയാക്കണമെന്ന ശുപാർശയും കൊളീജിയം ആവർത്തിച്ചു. ജൂലൈ 25നു നൽകിയ ശുപാർശ കഴിഞ്ഞവർഷം നവംബറിൽ കേന്ദ്ര സർക്കാർ മടക്കി. ഇതിനു സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ വിശദമായ ചർച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതിയുമായും ഇവിടെ നിന്നുള്ള സഹജഡ്ജിമാരുമായും നടത്തിയ ശേഷമാണ് ശുപാർശ ആവർത്തിച്ചത്.
English Summary : Collegium recommendation on Judge appointment