ന്യൂഡൽഹി ∙ രാജ്യത്തെ രാഷ്ട്രീയകക്ഷികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന നടപടി തിരഞ്ഞെടുപ്പു കമ്മിഷൻ ആരംഭിച്ചു. 2019 ലെ തിരഞ്ഞെടുപ്പു പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ, സംസ്ഥാന കക്ഷികളുടെ പദവിയാണ് പരിശോധിക്കുന്നത്.
എൻസിപി, സിപിഐ എന്നീ പാർട്ടികളുടെ പദവി സംബന്ധിച്ച് കഴിഞ്ഞ ദിവസം കമ്മിഷൻ വിശദീകരണം തേടി. ഇത് സാധാരണ നടപടി മാത്രമാണെന്നാണ് പാർട്ടികളുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസിനും നോട്ടിസ് നൽകിയിരുന്നു.
സിപിഐ രാജ്യത്തെ പഴക്കംചെന്ന പാർട്ടികളിലൊന്നാണെന്നും വർഷങ്ങളായി പാർലമെന്ററി ജനാധിപത്യ പ്രക്രിയയിലുണ്ടെന്നും കമ്മിഷനെ അറിയിച്ചതായി ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ഇത് സാധാരണ പ്രക്രിയ മാത്രമാണെന്ന് എൻസിപിയും വിശദീകരിച്ചു.
ബിആർഎസ്, മിസോറം പീപ്പിൾസ് കോൺഫറൻസ്, രാഷ്ട്രീയ ലോക്ദൾ, പീപ്പിൾസ് ഡെമോക്രാറ്റിക് അലയൻസ്, പാട്ടാളി മക്കൾ കച്ചി, ആർഎസ്പി എന്നീ സംസ്ഥാന പാർട്ടികളുടെ വിശദീകരണവും നേരത്തേ കമ്മിഷൻ കേട്ടിരുന്നു.
ബിജെപി, കോൺഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം, ടിഎംസി, എൻസിപി, നാഷനൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് നിലവിലുള്ള അംഗീകൃത ദേശീയ പാർട്ടികൾ.
English Summary : Election commission to rexamine state and national party status of political parties based on their performance in 2019 election