ബിൽക്കീസ് ബാനുവിന്റെ ഹർജി: പുതിയ ബെഞ്ച് ഉടൻ രൂപീകരിക്കും
Mail This Article
ന്യൂഡൽഹി ∙ ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ സ്വതന്ത്രരാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കുമെന്നു സുപ്രീം കോടതി ഉറപ്പു നൽകി. എത്രയും വേഗം ഹർജി ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സമ്മതിച്ചു.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘംചേർന്നു പീഡിപ്പിക്കുകയും 3 വയസ്സുള്ള മകൾ ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 15നാണു മോചിപ്പിച്ചത്. ഇതിനെതിരെ നവംബർ 30 ന് ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകി.
ഇതു പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജനുവരി ആദ്യം ജസ്റ്റിസ് ബേള എം.ത്രിവേദി പിന്മാറി. അതിനുശേഷം രൂപീകരിച്ച ബെഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്തെങ്കിലും മറ്റൊരു കേസിന്റെ തിരക്കുമൂലം അവർക്കും പരിഗണിക്കാനായില്ല. കഴിഞ്ഞമാസം ഏഴിനും ഇക്കാര്യം അഭിഭാഷക ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
English Summary: Bilkis Bano case