രാഹുലിനെതിരെ കേസുകൾ: അപകീർത്തി മുതൽ പകർപ്പവകാശലംഘനം വരെ
Mail This Article
ന്യൂഡൽഹി ∙ 2004 മുതൽ ലോക്സഭാംഗമായി സജീവരാഷ്ട്രീയത്തിൽ തുടരുന്ന രാഹുൽ ഗാന്ധിക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള അപകീർത്തി കേസുകളാണ് ഇതിലേറെയും. പെൺകുട്ടിയെയും കുടുംബത്തെയും രാഹുൽ അന്യായമായി തടങ്കലിൽ വച്ചെന്ന വ്യാജപരാതി 10 ലക്ഷം രൂപ പിഴയോടെ സുപ്രീം കോടതി തള്ളിയതുൾപ്പെടെ സന്ദർഭങ്ങളുമുണ്ട്. രാഹുൽ പ്രതിയായ മറ്റു പ്രധാന കേസുകൾ ഇങ്ങനെ:
2014
∙ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് എന്ന പരാമർശത്തിനെതിരെ മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ആർഎസ്എസ് പ്രവർത്തകരുടെ പരാതിയിൽ കേസ്.
2016
∙നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്. രാഹുലിനും സോണിയ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യ ദിനപത്രം ഏറ്റെടുത്തതിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടത്. കേസിൽ രാഹുലിനെ ഇഡി ചോദ്യം ചെയ്തു.
∙അസം ബർപെടയിലെ വൈഷ്ണവമഠത്തിൽ ദർശനം നടത്താൻ ആർഎസ്എസ് പ്രവർത്തകർ അനുവദിച്ചില്ലെന്ന പരാമർശത്തിനെതിരെ ആർഎസ്എസ് പ്രവർത്തകന്റെ അപകീർത്തിക്കേസ് ഗുവാഹത്തി കോടതിയിൽ.
∙പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ചോരയുടെ ദല്ലാൾ’ എന്നു പരിഹസിച്ചെന്ന അരോപണത്തിൽ അപകീർത്തിക്കേസ്. അഭിഭാഷകൻ ജോഗീന്ദർ തുളിയുടെ പരാതിയിൽ ഡൽഹി അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണു കേസെടുത്തത്.
∙ ‘കേന്ദ്രമന്ത്രി അമിത് ഷാ കൊലക്കേസ് പ്രതിയാണ്, അദ്ദേഹം ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 750 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു’ തുടങ്ങിയ പരാമർശങ്ങളുടെ പേരിൽ അപകീർത്തിക്കേസ്.
∙രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ മോദി ചൂഷണം ചെയ്യുകയാണെന്നും അതു ദല്ലാൾപണിയാണെന്നും പറഞ്ഞതിന് അപകീർത്തിക്കേസ്. ഉറി ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയായിരുന്നു ഇത്. സദാനന്ദ് സിങ് എന്ന അഭിഭാഷകന്റെ പരാതിയിൽ കേസ് യുപിയിലെ ചന്ദോലി സിജെഎം കോടതിയിൽ.
2018
∙ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളങ്ങളുടെ കമാൻഡർ’ എന്നു വിമർശിച്ചതിനെതിരെ കേസ്. മഹേഷ് ശ്രീശ്രീമാൽ എന്നയാളുടെ പരാതിയിൽ മുംബൈ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി കേസെടുത്തു.
2019
∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്നു തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ രാഹുൽ നടത്തിയ പരാമർശത്തിനു താനെയിലും മുംബൈയിലും കേസ്. ആർഎസ്എസ് പ്രവർത്തകരായിരുന്നു പരാതിക്കാർ.
∙ മോദിക്കെതിരെ രാഹുൽ ഉയർത്തിയ ‘ചൗക്കിദാർ ചോർ ഹേ’ പരാമർശത്തെ റഫാൽ വിഷയത്തിലെ കോടതിവിധിയുമായി ബന്ധപ്പെടുത്തിയതിനു കോടതിയലക്ഷ്യക്കേസ്. ബിജെപി മന്ത്രി മീനാക്ഷി ലേഖി ആയിരുന്നു പരാതിക്കാരി. കേസിൽ രാഹുൽ കോടതിയിൽ മാപ്പു പറഞ്ഞു.
∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ബഹുമാനപദമായ ‘ജി’ ചേർത്ത് പരാമർശിച്ചതിനു അസമിൽ കേസ്. വിവരാവകാശ പ്രവർത്തകൻ രാജു മഹന്തയാണു പരാതിക്കാരൻ.
2022
∙ ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കന്നഡ ചിത്രം കെജിഎഫ് –2ലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസ്. വിഡിയോ നീക്കം ചെയ്യണമെന്ന ഉത്തരവ് പാലിച്ചില്ലെന്നു ബെംഗളൂരുവിലെ എംആർടി മ്യൂസിക് കോടതിയലക്ഷ്യക്കേസും നൽകി.
English Summary: Cases against Rahul Gandhi