ഇന്ത്യ വിടുംമുൻപ് മല്യ വിദേശത്ത് വാങ്ങിയത് 330 കോടിയുടെ സ്വത്ത്
Mail This Article
മുംബൈ ∙ ബാങ്കുകളിൽ നിന്നു വാങ്ങിയ വായ്പ തിരിച്ചടയ്ക്കാതെ വിദേശത്ത് സ്വത്ത് വാങ്ങിക്കൂട്ടുകയാണ് സാമ്പത്തികത്തട്ടിപ്പുകേസ് പ്രതി വിജയ് മല്യ ചെയ്തതെന്ന് സിബിഐ ആരോപിച്ചു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കഴിഞ്ഞ മേയിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഇപ്പോഴാണു പ്രത്യേക കോടതി പരിഗണനയ്ക്ക് എടുത്തത്.
2016ൽ ഇന്ത്യ വിടുന്നതിനു തൊട്ടുമുൻപ് മല്യ ഫ്രാൻസിൽ 250 കോടിയുടെയും യുകെയിൽ 80 കോടിയുടെയും വസ്തുവകകൾ വാങ്ങിയെന്ന് കുറ്റപത്രത്തിലുണ്ട്. അന്ന് ലണ്ടനിലെ കണ്ണായ സ്ഥലത്തു വാങ്ങിയ ആഡംബരി വസതിയിലാണ് മല്യ ഇപ്പോൾ കഴിയുന്നത്.
മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷർ എയർലൈൻസ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയായിരുന്നു ഈ ഇടപാടുകൾ. 17 ബാങ്കുകളിലായി 9000 കോടി രൂപ അടയ്ക്കാനുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മല്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
English Summary: CBI claims Vijay Mallya acquired assets in England and France