ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ പ്രകടനം നടത്തി. എഐസിസി പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, സിപിഎം നേതാവ് എളമരം കരീം, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ആർജെഡി നേതാവ് മനോജ് ഝാ, ബിആർഎസ് നേതാവ് നമ നാഗേശ്വർ റാവു തുടങ്ങിയവർ നേതൃത്വം നൽകി.
മോദി അദാനി ബന്ധം രാജ്യത്തിനാപത്ത്, സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക, ബിജെപി രാജ്യത്തെ തൂക്കി വിൽക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ എംപിമാർ വിളിച്ചു. തുടർന്ന് അംബേദ്കർ പ്രതിമയ്ക്കു മുൻപിൽ ധർണ നടത്തി. ബിജെപിക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും ജനങ്ങൾക്കു മുൻപിൽ ഇതു വിശദീകരിക്കേണ്ടി വരുമെന്നും ഖർഗെ പറഞ്ഞു.
English Summary: Protest against Adani in parliament premises