പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐയും സഹോദരി മിസ ഭാരതിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ചോദ്യം ചെയ്തു. തേജസ്വി യാദവിനെ 8 മണിക്കൂറാണു ചോദ്യം ചെയ്തത്. അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും അത്തരം ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നതിനെ ചെറുത്തു തോൽപിക്കുമെന്നും തേജസ്വി പറഞ്ഞു.
അറസ്റ്റ് ചെയ്യില്ലെന്നു സിബിഐ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനെ തുടർന്നാണു തേജസ്വി ചോദ്യം ചെയ്യലിനു ഹാജരായത്. ബിഹാർ നിയമസഭാ സമ്മേളനത്തിന്റെ തിരക്കു കാരണം സിബിഐയുടെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കാൻ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണു സഭ സമ്മേളിക്കാത്ത ശനിയാഴ്ച ഹാജരാകണമെന്നു സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇതംഗീകരിച്ച കോടതി ശനിയാഴ്ച ഹാജരാകാൻനിർദേശിച്ചു.
ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛമായ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.
English Summary: CBI questions Tejashwi Yadav, Misa Bharti appears before ED in land-for-jobs scam