ന്യൂഡൽഹി∙ എല്ലാ സംസ്ഥാന സർക്കാരുകളും 3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള പോർട്ടലുകൾ (ആർടിഐ പോർട്ടൽ) ആരംഭിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ചു പ്രവാസി ലീഗൽ സെൽ നൽകിയ ഹർജി പരിഗണിച്ചത്. 2020ൽ കേരളം ഇ–ഡിസ്ട്രിക്ട് പോർട്ടലിൽ ഓൺലൈൻ ആർടിഐ സേവനം ആരംഭിച്ചെങ്കിലും പ്രവർത്തനക്ഷമമല്ല.
ഓഫിസിൽ നേരിട്ടോ തപാൽ ആയോ അപേക്ഷ നൽകുകയാണു നിലവിലെ രീതി. ഓൺലൈൻ സേവനം ഏർപ്പെടുത്തിയാൽ കൂടുതൽ വിവരാവകാശ അപേക്ഷകൾ എത്തുമെന്നതിനാലാണു പല സംസ്ഥാനങ്ങളും ഇതിനോടു മുഖം തിരിക്കുന്നത്. കേന്ദ്രത്തിനു നിലവിൽ ഓൺലൈൻ ആർടിഐ സേവനമുണ്ട്.
എല്ലാ ഹൈക്കോടതികളും 3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ നൽകാനുള്ള പോർട്ടലുകൾ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിക്ക് ആർടിഐ പോർട്ടൽ നിലവിലില്ല. അഭിഭാഷകനായ ജോസ് ഏബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഹാജരായത്.
English Summary : Supreme Court directs to State Governments to start Right to Information portal within 3 months