വിലക്കു ലംഘിച്ച് രാജ്ഘട്ടിൽ കോൺഗ്രസ് സത്യഗ്രഹം; മോദി ഭീരുവെന്ന് പ്രിയങ്ക, തനിക്കെതിരെ കേസ് എടുക്കാനും വെല്ലുവിളി
Mail This Article
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിനു മുന്നിൽ കോൺഗ്രസ് സത്യഗ്രഹം നടത്തി. പൊലീസിന്റെ നിരോധനാജ്ഞയും വിലക്കും ലംഘിച്ചാണ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കളും നൂറുകണക്കിനു പ്രവർത്തകരും സത്യഗ്രഹമിരുന്നത്. സുരക്ഷാ കാരണങ്ങളാൽ സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച് വേണുഗോപാലിന് ഇന്നലെ രാവിലെ പൊലീസ് കത്തയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീരുവെന്ന് ആവർത്തിച്ചു വിളിച്ച പ്രിയങ്ക, തനിക്കെതിരെ കേസെടുക്കാനും ജയിലിലടയ്ക്കാനും അദ്ദേഹത്തെ വെല്ലുവിളിച്ചു. രാഹുലിനു പിന്തുണയറിയിച്ച പ്രതിപക്ഷ കക്ഷികൾക്കു നൂറുവട്ടം നന്ദിയെന്നു ഖർഗെ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കു വേണ്ടി പോരാടുന്ന രാഹുലിനെ ഏതുവിധേനയും നിശ്ശബ്ദനാക്കാനാണു ബിജെപിയുടെ ശ്രമമെന്നും ഖർഗെ കുറ്റപ്പെടുത്തി.
കേരളത്തിൽനിന്ന് ജെബി മേത്തർ എംപി, അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ഭാരവാഹി അനിൽ ബോസ് തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് അഞ്ചിനു സത്യഗ്രഹം പൂർത്തിയാക്കി നേതാക്കൾ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി രാജ്ഘട്ടിൽ സത്യഗ്രഹം നടത്തിയ കോൺഗ്രസ് മഹാത്മാഗാന്ധിയെ അവഹേളിച്ചുവെന്നു ബിജെപി ആരോപിച്ചു.
∙ കറുപ്പണിയാൻ കോൺഗ്രസ്
പ്രതിഷേധസൂചകമായി ഇന്നു കറുത്ത വസ്ത്രമണിഞ്ഞ് പാർലമെന്റിലെത്താൻ കോൺഗ്രസ് എംപിമാരോടു ഹൈക്കമാൻഡ് നിർദേശിച്ചു. സഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന സൂചന ശക്തമായതോടെ പ്രതിഷേധത്തിനു മൂർച്ച കൂട്ടാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്.
∙ അ‘യോഗ്യൻ’: രാഹുലിന്റെ തിരുത്ത്
സമൂഹമാധ്യമമായ ട്വിറ്ററിലെ തന്റെ മേൽവിലാസത്തിൽ അ‘യോഗ്യനായ എംപി’ എന്നു ചേർത്ത് രാഹുൽ ഗാന്ധി. വയനാട് എംപി എന്ന മുൻ വിലാസം തിരുത്തിയാണു പരിഹാസരൂപേണ അ‘യോഗ്യൻ’ എന്നു ചേർത്തത്.
English Summary: Congress's Nationwide Satyagraha over Rahul Gandhi's Disqualification