ADVERTISEMENT

ന്യൂഡൽഹി ∙ ഒൗദ്യോഗിക വസതി ഒഴിയാൻ തയാറാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭവനകാര്യ വിഭാഗത്തെ രാഹുൽ ഗാന്ധി അറിയിച്ചു. എംപി സ്ഥാനത്തു നിന്ന് അയോഗ്യനായതിനാൽ ഏപ്രിൽ 22ന് അകം വസതി ഒഴിയാൻ നിർദേശിച്ച് കഴിഞ്ഞ ദിവസമാണു ഭവനകാര്യ വിഭാഗം രാഹുലിനു കത്തയച്ചത്. ഒരുപാട് നല്ല ഓർമകളുള്ള വസതിയാണതെന്നും നിർദേശം പാലിച്ച് ഒഴിയുമെന്നും മറുപടിക്കത്തിൽ രാഹുൽ വ്യക്തമാക്കി. 

അയോഗ്യനായി ദിവസങ്ങൾക്കകം രാഹുലിനെ ഒൗദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കാൻ സെക്രട്ടേറിയറ്റ് നടപടിയെടുത്തപ്പോൾ, എംപി, മന്ത്രി സ്ഥാനങ്ങൾ ഒഴിഞ്ഞിട്ടും ഡൽഹിയിലെ വസതി ദീർഘകാലം കൈവശം വച്ചവരുണ്ട്. 

∙ ഗുലാം നബി ആസാദ് (ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി): കോൺഗ്രസ് എംപിയായിരുന്ന ആസാദ് 2021 ഫെബ്രുവരിയിൽ രാജ്യസഭയിൽ നിന്നു വിരമിച്ചെങ്കിലും സൗത്ത് അവന്യു ലെയ്‍നിലെ വസതി ഇനിയും ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട ആസാദ് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഊഷ്മള ബന്ധം മൂലമാണു വസതി നിലനിർത്താൻ ആസാദിനു സാധിച്ചതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. 

∙ രമേശ് പൊക്രിയാൽ (ബിജെപി): കേന്ദ്രമന്ത്രിയായിരുന്ന രമേശ് പൊക്രിയാലിനെ 2021 ജൂലൈയിൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, സഫ്ദർജങ് റോഡിലെ മന്ത്രി മന്ദിരം ഒഴിയാൻ അദ്ദേഹം തയാറായില്ല. അതേ വർഷം മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ഈ വസതി തനിക്കു നൽകണമെന്നാവശ്യപ്പെട്ടതോടെ എത്രയും വേഗം ഒഴിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയം നിർദേശിച്ചെങ്കിലും പൊക്രിയാൽ കൂട്ടാക്കിയില്ല. പിതാവ് മാധവറാവു സിന്ധ്യ കേന്ദ്രമന്ത്രിയായിരിക്കെ താമസിച്ച വസതിയെന്ന നിലയിലാണ് ജ്യോതിരാദിത്യ അവിടേക്കു മാറാൻ ആഗ്രഹിച്ചത്. മന്ത്രാലയത്തിന്റെ സമ്മർദം വകവയ്ക്കാതെ മാസങ്ങളോളം വസതിയിൽ തുടർന്ന പൊക്രിയാൽ 2022 ഏപ്രിലിലാണ് ഒഴിഞ്ഞത്. 

∙ ചിരാഗ് പാസ്വാൻ (എൽജെപി): കേന്ദ്രമന്ത്രിയായിരിക്കെ അച്ഛൻ റാംവിലാസ് പാസ്വാന് ജൻപഥ് റോഡിൽ അനുവദിച്ച വസതി, 2020 ഒക്ടോബറിൽ അദ്ദേഹത്തിന്റെ മരണശേഷം ഒഴിയാൻ ചിരാഗിനോടു കേന്ദ്രം നിർദേശിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞ് അവിടെ താമസമാക്കിയ ചിരാഗ് ഒന്നര വർഷത്തോളം വസതി കൈവശം വച്ചു. 2022 മാർച്ചിലാണ് അദ്ദേഹത്തെ ഒഴിപ്പിച്ചത്. 

∙ കോൺഗ്രസ് നേതാക്കളായ അംബിക സോണി, കുമാരി ഷെൽജ എന്നിവർ 2014 ൽ യുപിഎ ഭരണം അവസാനിച്ചതിനു ശേഷവും വസതിയിൽ തുടരാൻ അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. 

അഡ്വാനിക്കും ജോഷിക്കും പ്രത്യേക ഇളവ്

പാർലമെന്ററി പദവികളില്ലാതിരുന്നിട്ടും ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനിക്കും മുരളീമനോഹർ ജോഷിക്കും വസതിയിൽ തുടരാൻ കേന്ദ്രം പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.

ചട്ടപ്രകാരം ഇങ്ങനെ

നോട്ടിസ് ലഭിച്ച് ഒരു മാസത്തിനകം വസതിയൊഴിയണമെന്നാണു ചട്ടം. ഒരു മാസം പൂർത്തിയായ ശേഷമുള്ള മൂന്നാം ദിനം പുതിയ താമസക്കാരനെ വരവേൽക്കാനുള്ള അറ്റകുറ്റ പണികൾ അധികൃതർ ആരംഭിക്കും. എംപി, മന്ത്രി സ്ഥാനങ്ങൾ നഷ്ടമാകുന്നവരെ ഒഴിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം 2017 ലാണു കേന്ദ്രം പാസാക്കിയത്. നോട്ടിസ് ലഭിച്ച് ഒരു മാസത്തിലധികം താമസിച്ചാൽ 2.15 ലക്ഷം രൂപ പിഴ നൽകണം. 8 മാസത്തിലധികം താമസിച്ചാൽ 10 ലക്ഷം രൂപയാണു പിഴ. അതിനു ശേഷവും ഒഴിയാൻ കൂട്ടാക്കാത്തവരെ ‘തുരത്താൻ’ വൈദ്യുത, ജല കണക്‌ഷനുകൾ വരെ വിഛേദിക്കും. 

∙ ‘വസതിയൊഴിഞ്ഞാൽ രാഹുലിന് സോണിയ ഗാന്ധിയുടെ വസതിയിലേക്കു മാറാം. അല്ലെങ്കിൽ അദ്ദേഹത്തിന് എന്റെ വീട്ടിലേക്കു വരാം. ഞാൻ ഒഴിഞ്ഞുകൊടുക്കും.’ – മല്ലികാർജുൻ ഖർഗെ (കോൺഗ്രസ് പ്രസിഡന്റ്)

English Summary: 'Thank you for your letter. I will abide...': Rahul Gandhi on bungalow eviction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com