ജയ ഇരുന്ന കസേരയിൽ എടപ്പാടി; ഇനി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി
Mail This Article
ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ 7 വർഷമായി ഒഴിഞ്ഞു കിടന്ന ജനറൽ സെക്രട്ടറി പദവിയിൽ എടപ്പാടി കെ.പളനിസാമി ചുമതലയേറ്റു. ഇതിനെതിരെ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം നൽകിയ ഇടക്കാല ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് അധികാര വടംവലിയിൽ എടപ്പാടി വിജയം അരക്കിട്ടുറപ്പിച്ചത്. അതേ സമയം, വിധിക്കെതിരെ പനീർസെൽവം വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കേസ് ഇന്നു പരിഗണിക്കും.
ജനറൽ സെക്രട്ടറി പദവിയിലേക്ക് എടപ്പാടിയുടെ നാമനിർദേശ പത്രിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുകൂല കോടതിവിധിക്കു തൊട്ടുപിന്നാലെ റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്തെത്തി രേഖകൾ ഒപ്പിട്ട് അധികാരമേറ്റു. അനുയായികൾ വൻ ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. എടപ്പാടിയെ എംജിആർ ശൈലിയിലുള്ള തൊപ്പിയും കണ്ണടയും അണിയിച്ചു. ഹർജികളെല്ലാം തള്ളുകയും കേസുകളിൽ പ്രതികൂല വിധിയുണ്ടാവുകയും ചെയ്തതിന്റെ ക്ഷീണത്തിലാണു പനീർസെൽവം വിഭാഗം.
English Summary: Edappadi K, Palaniswami takes charge as AIADMK general secretary