അയോധ്യയിൽ പുതിയ നഗരത്തിന് 30,000 കോടി
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിൽ പുതിയ നഗരം പണിയാനുള്ള പദ്ധതി 2 മാസത്തിനകം ആരംഭിക്കും. അയോധ്യയ്ക്കു ചുറ്റുമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 1400 ഏക്കർ കൂടി ചേർത്താണ് അയോധ്യ മഹാ നഗർ പാലിക രൂപപ്പെടുത്തുന്നത്. അയോധ്യ വിഷൻ 2047 പദ്ധതിക്കു കീഴിൽ 30,000 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഭക്തർക്കു തുറന്നു കൊടുക്കും. 2024 തിരഞ്ഞെടുപ്പിനു മുൻപ് ക്ഷേത്ര നിർമാണം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾത്തന്നെയാണ് വലിയൊരു തീർഥാടന കേന്ദ്രവും ടൂറിസ്റ്റ് കേന്ദ്രവുമാക്കി അയോധ്യയെ മാറ്റാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്.
ഇതിനായി 2 ഘട്ടമായി 1400 ഏക്കർ ഭൂമി യുപി ഹൗസിങ് ബോർഡ് ഏറ്റെടുക്കും. വീടുകൾ, ഹോട്ടലുകൾ, ഗെസ്റ്റ് ഹൗസുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയൊക്കെ പുതിയ അയോധ്യ ടൗൺഷിപ്പിലുണ്ടാകും.
അയോധ്യയിലെ പുതിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ വികസനവും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് യോഗി ആദിത്യനാഥ് സർക്കാർ 465 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അയോധ്യയിൽ തുടക്കം കുറിച്ചിരുന്നു.ഇതിനു പുറമേ യുപിയുടെ വിവിധ ഭാഗങ്ങളിൽ 100 ടൗൺഷിപ്പുകളും യോഗി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വൻ നഗരങ്ങളിലെ തിരക്കു കുറയ്ക്കാനുദ്ദേശിച്ചാണിത്. അടുത്ത 5 വർഷത്തിനുള്ളിൽ യുപിയെ രാജ്യത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം.
English Summary: New ayodhya project to be launched in two months