ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ ജർമനി നടത്തിയ പ്രതികരണത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ വിദേശശക്തികളെ രാഹുൽ ഗാന്ധി ഇടപെടുവിക്കുകയാണെന്ന് ബിജെപിയും അദാനി വിഷയത്തിൽ രാഹുൽ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് ബിജെപിയെന്ന് കോൺഗ്രസും ആരോപിച്ചു. 

ഇന്ത്യയിലെ പ്രതിപക്ഷത്തെ പ്രമുഖ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും ജർമൻ വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം മാധ്യമസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും ഇക്കാര്യത്തിൽ പാലിക്കപ്പെടുമെന്നു കരുതുന്നതായും വക്താവ് പറഞ്ഞു. 

കോൺഗ്രസ് നേതാവ് ദ്വി‌ഗ്‌വിജയ് സിങ് ഇക്കാര്യത്തിൽ ജർമനിക്കു നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തതാണ് വാക്പോരിലേക്കു നയിച്ചത്. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന കാര്യം ശ്രദ്ധിച്ചതിനു നന്ദിയെന്നായിരുന്നു ദ്വി‌ഗ്‌വിജയിന്റെ പ്രതികരണം. 

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വിദേശശക്തികളെ ക്ഷണിച്ചതിന് രാഹുൽ ഗാന്ധിക്കു നന്ദിയെന്ന് ഇതിനോടു പ്രതികരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാവില്ല. ഇന്ത്യ വിദേശസ്വാധീനം അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് റിജിജു പറഞ്ഞു. മന്ത്രി അനുരാഗ് ഠാക്കൂറും രാഹുൽ ഗാന്ധി വിദേശശക്തികളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കു ക്ഷണിക്കുകയാണെന്നു കുറ്റപ്പെടുത്തി.

റിജിജുവും ബിജെപിയും യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. അദാനിയും മോദിയുമായുള്ള ഇടപാടിനെക്കുറിച്ച് രാഹുൽ ഗാന്ധി ചോദിച്ച ചോദ്യങ്ങളാണ് പ്രധാനവിഷയം. അതിനു മറുപടി പറയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ ശ്രദ്ധയിൽപ്പെട്ടതായി നേരത്തേ യുഎസും വ്യക്തമാക്കിയിരുന്നു.

English Summary: "Thank You, Rahul Gandhi": Ministers Slam Congress Over Germany Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com