ന്യൂഡൽഹി ∙ മദ്യലൈസൻസ് അഴിമതിക്കു പിന്നിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി പ്രത്യേക കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയാണു നിരീക്ഷണം.
ഡൽഹി സർക്കാരിന്റെ പുതിയ എക്സൈസ് നയം നടപ്പാക്കുന്നതിനു നേതൃത്വം നൽകിയ മുൻ ഉപമുഖ്യമന്ത്രിക്ക് അഴിമതിക്കു പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ടെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നതെന്നു സ്പെഷൽ കോടതി ജഡ്ജി എം.കെ.നാഗ്പാൽ പറഞ്ഞു. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
തെളിവുകളൊന്നും കണ്ടെത്താൻ സിബിഐക്കു സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു സിസോദിയ ജാമ്യാപേക്ഷ നൽകിയത്. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നു സിബിഐ വാദിച്ചു. മദ്യലൈസൻസ് അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിലാണ്.
English Summary: Delhi court dismisses Manish Sisodia's bail plea in liquor policy case