ഡൽഹി / മുംബൈ / പട്ന /ഗാന്ധിനഗർ ∙ രാമനവമി ആഘോഷത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിലെ സംഭാജി നഗർ ജില്ലയിൽ (ഒൗറംഗാബാദ്) ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് വെടിവയ്പിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു. ബിഹാർ, ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും അക്രമങ്ങൾ നടന്നു. 22 പേർക്ക് പരുക്കേറ്റു.
ഒൗറംഗാബാദിലെ കിരാഡ്പുര രാമക്ഷേത്രപരിസരത്താണ് സംഘർഷമുണ്ടായത്. 10 പൊലീസുകാരടക്കം 12 പേർക്കു പരുക്കേറ്റു. 10 പൊലീസ് വാഹനങ്ങൾ അക്രമികൾ തീയിട്ടു നശിപ്പിച്ചു. 10 സ്വകാര്യ വാഹനങ്ങളും തകർന്നു. കേസിൽ 7 പേരെ അറസ്റ്റ് ചെയ്തു.
അഹേരി മേഖലയിലും ഇന്നലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായെങ്കിലും ഉടൻ തന്നെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ഇവിടെ സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. രാമനവമിദിവസം മുംബൈ മലാഡിലെ മാൽവണിയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റ് ചെയ്തു. 300 പേർക്കെതിരെ കേസെടുത്തു.
വ്യാഴാഴ്ച രാത്രി മാൽവണിയിലൂടെ ഘോഷയാത്ര കടന്നുപോകവെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട് ചിലർ രംഗത്തെത്തിയതോടെയാണ് സംഘർഷമായത്.
English Summary: Clashes in five states during ram navami