ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് (29) അറസ്റ്റിൽ. മോഗ ജില്ലയിലെ റോഡെ ഗ്രാമത്തിലുള്ള ഗുരുദ്വാര വളഞ്ഞ പഞ്ചാബ് പൊലീസിനു മുൻപാകെ ഇയാൾ കീഴടങ്ങുകയായിരുന്നു. പിന്നീട് ഇയാളെ അസമിലെ ദിബ്രുഗഡ് ജയിലിലേക്കു മാറ്റി.

ഖലിസ്ഥാനി തീവ്രവാദിയായിരുന്ന ഭിന്ദ്രൻവാലയുടെ ഗ്രാമമാണ് മോഗ. ‘അഭിനവ ഭിന്ദ്രൻവാല’ എന്നു സ്വയം വിശേഷിപ്പിക്കുന്ന അമൃത്പാലിനുവേണ്ടി കഴിഞ്ഞ മാർച്ച് 18 മുതൽ പഞ്ചാബ് പൊലീസും മറ്റ് അന്വേഷണ ഏജൻസികളും തിരച്ചിൽ നടത്തുകയായിരുന്നു. ഫെബ്രുവരിയിൽ ചംകൂർ സാഹിബിൽ ഒരാളെ മർദിച്ച കേസിൽ ഇയാൾക്കും കൂട്ടാളി ലവ്‌പ്രീത് സിങ്ങിനും എതിരെ കേസെടുത്തിരുന്നു. ലവ് പ്രീതിനെ അറസ്റ്റു ചെയ്തു. വാളും തോക്കുമായി അനുയായികൾക്കൊപ്പമെത്തിയ അമൃത്പാൽ സിങ് അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്ന് ദിവസങ്ങളോളം പഞ്ചാബിൽ സംഘർഷാവസ്ഥയുണ്ടായി. ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

amritpal-singh-23
അറസ്റ്റിലായ അമൃത്പാൽ സിങ്ങിനെ ദിബ്രുഗഡ് ജയിലിലേക്കു മാറ്റുന്നു. ചിത്രം: പിടിഐ

പഞ്ചാബിൽ നിന്നു കടന്ന അമൃത്പാൽ ഹരിയാനയിലും യുപിയിലും നേപ്പാൾ അതിർത്തിയിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്നലെ മോഗ റോഡെയിലെ ജനം അസ്താൻ സന്ത് ഖൽസ ഗുരുദ്വാരയിൽ ഇയാളെത്തിയെന്ന സൂചന ലഭിച്ചതിനെ തുടർന്നാണു പൊലീസ് ഗുരുദ്വാര വളഞ്ഞത്. രക്ഷയില്ലെന്നു കണ്ടപ്പോൾ അമൃത്പാൽ കീഴടങ്ങുകയായിരുന്നുവെന്ന് പഞ്ചാബ് പൊലീസ് ഐജി സുഖചൈൻ സിങ് ഗിൽ പറഞ്ഞു. 

അമൃത്പാലിന്റെ അടുത്ത കൂട്ടാളിയായ പർപൽ പ്രീത് സിങ് അടക്കം 9 പേരെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ദിബ്രുഗഡ് ജയിലിൽ അടച്ചിരുന്നു. അമൃത്പാലിന്റെ ഭാര്യ കിരൺദീപിനെ ലണ്ടനിലേക്കു കടക്കാൻ ശ്രമിക്കവേ ഏതാനും ദിവസം മുൻപ് അമൃത്‌സർ വിമാനത്താവളത്തിൽ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു.

English Summary: Fugitive Amritpal Singh arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com