ലക്ഷ്യം ഡിഎംകെ, ഐടി റെയ്ഡ് 2 ദിനം പിന്നിട്ടു; പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം കേന്ദ്ര സർക്കാരിന്
Mail This Article
ചെന്നൈ ∙ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ‘െവളിപ്പെടുത്തലുകൾക്കു’ പിന്നാലെ ഡിഎംകെയെ ഉന്നമിട്ടു റിയൽ എസ്റ്റേറ്റ് കമ്പനി ജി സ്ക്വയറിൽ ആദായനികുതി (ഐടി) വകുപ്പ് ആരംഭിച്ച പരിശോധന രണ്ടാം ദിവസവും തുടർന്നു. ഡിഎംകെ എംഎൽഎ മോഹന്റെ മകനും പാർട്ടി ഐടി വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയുമായ കാർത്തിക്കിന്റെ അണ്ണാനഗറിലെ വീട്ടിലടക്കം വീണ്ടും പരിശോധന നടന്നു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധിയും മരുമകൻ ശബരീശനും ഉൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നു കെ.അണ്ണാമലൈ ആരോപിച്ച് ഒരാഴ്ചയ്ക്കു ശേഷമാണു ജി സ്‌ക്വയർ ഓഫിസുകളിൽ റെയ്ഡ് നടക്കുന്നത്. ഡിഎംകെ കുടുംബാംഗങ്ങൾ അഴിമതിപ്പണം നിക്ഷേപിച്ചതിനാൽ സ്ഥാപന വരുമാനം 2019 നു ശേഷം 38,827.70 കോടി രൂപയായെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം.
പരിശോധനാ റിപ്പോർട്ട് ആദായനികുതിവകുപ്പ് 15 ദിവസത്തിനകം കേന്ദ്ര സർക്കാരിനു സമർപ്പിച്ചേക്കും. അതിനിടെ, തമിഴ്നാട് ധനമന്ത്രി പി.ടി.ആർ.പളനിവേൽ ത്യാഗരാജന്റേതെന്ന പേരിൽ പുതിയൊരു ഓഡിയോ ക്ലിപ്പ് കൂടി അണ്ണാമലൈ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ മകനും മരുമകനും ചേർന്നു കോടിക്കണക്കിനു രൂപ തിരിമറി നടത്തുന്നുണ്ടെന്ന ശബ്ദമാണ് ഓഡിയോയിൽ. ഇവ കൃത്രിമമായി ഉണ്ടാക്കിയതാണെന്നു ധനമന്ത്രി വ്യക്തമാക്കി.
English Summary : IT raid continues on second day aiming DMK leaders