ഉയർന്ന പിഎഫ് പെൻഷൻ: നിയമ ഭേദഗതിക്ക് നടപടിയില്ല, സുപ്രീം കോടതി അനുവദിച്ച കാലാവധി ഇന്നു തീരും
Mail This Article
ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ കൊടുക്കുന്നതിന് ബജറ്റ് വിഹിതമടക്കം വർധിപ്പിക്കുന്നതു സംബന്ധിച്ച് ഇപിഎഫ് നിയമ ഭേദഗതിക്ക് ഇനിയും നടപടികളായില്ല. നവംബർ നാലിന്റെ സുപ്രീംകോടതി വിധിയിൽ ഇതിനായി നൽകിയ 6 മാസ കാലാവധി ഇന്ന് തീരുമെങ്കിലും ആലോചനകൾ നടക്കുന്നു എന്ന മറുപടിയാണ് തൊഴിൽ മന്ത്രാലയത്തിൽ നിന്നു ലഭിക്കുന്നത്.
15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16% ജീവനക്കാർ വിഹിതമായി നൽകണമെന്ന നിർദേശം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. അത് 6 മാസത്തേക്ക് മാറ്റിവയ്ക്കുന്നതായും അതിനു പകരം തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള ധനാഗമ മാർഗങ്ങൾ നിയമഭേദഗതി വഴി തീരുമാനിക്കാനായിരുന്നു നിർദേശം. എന്തു നടപടിയെടുക്കണമെന്ന് കൃത്യമായി നിർദേശിക്കുന്നില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു. ആ സമയം വരെ ജീവനക്കാരുടെ വിഹിതം താൽക്കാലികമായി നിർത്താനും നിർദേശിച്ചു.
എന്നാൽ, ഇതിന്റെ പ്രാഥമിക ആലോചനകൾക്കപ്പുറം നടപടികളുണ്ടായതായി അറിവില്ല. എത്ര പേർ ഉയർന്ന പെൻഷന് അപേക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിഹിതം നിശ്ചയിക്കുകയെന്നും അത് തീരുമാനമായ ശേഷം ഭേദഗതി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ മാസം 2 വരെ 12 ലക്ഷത്തോളം പേരാണ് ഉയർന്ന പെൻഷന് അപേക്ഷിച്ചത്. തീയതി ജൂൺ 26 വരെ നീട്ടിയതു കൊണ്ട് കൂടുതൽ പേർ അപേക്ഷിക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ തീരുമാനം വൈകുമെന്നാണ് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
English Summary : Higher PF pension Supreme Court alloted duration ends today