സുവർണക്ഷേത്രത്തിന് സമീപം മൂന്നാമതും സ്ഫോടനം; 5 പേർ അറസ്റ്റിൽ
Mail This Article
അമൃത്സർ ∙ പഞ്ചാബിലെ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം. ഒരാഴ്ചയ്ക്കിടയിലുണ്ടായ മൂന്നാമത്തെ സംഭവത്തിനു ശേഷം പ്രതികൾ പിടിയിലായി. ക്ഷേത്രത്തിനു ചുറ്റും പാർക്കും നടപ്പാതയും ചേർന്നുള്ള ഗലിയാരയിൽ ബുധനാഴ്ച അർധരാത്രിയാണു നാടൻബോംബെറിഞ്ഞതിനെ തുടർന്ന് പൊട്ടിത്തെറിയുണ്ടായത്.
സമീപത്തെ സത്രത്തിന്റെ രണ്ടാം നിലയിൽനിന്ന് ആരോ സ്ഫോടകവസ്തു എറിയുന്നതു കണ്ട ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ജീവനക്കാരനാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
അറസ്റ്റിലായ ആസാദ്‌വീർ സിങ്, അമ്രിക് സിങ്, സാഹിബ് സിങ്, ഹർജിത് സിങ്, ധർമീന്ദർ സിങ് എന്നിവർ കുറ്റം സമ്മതിച്ചെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. വിശദ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.
അമൃത്സർ നിവാസിയായ ആസാദ്‌വീറും ഗുർദാസ്പുറിൽനിന്നുള്ള അമ്രിക്കുമാണു മുഖ്യ പ്രതികൾ. ബാക്കി 3 പേർ സ്ഫോടകവസ്തുക്കൾ എത്തിച്ചു കൊടുത്തവരാണ്. പടക്കങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കിലോയിലേറെ സ്ഫോടകവസ്തുവും കണ്ടെടുത്തു. അമ്രിക്കിന്റെ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ട്.
English Summary: Blast near Golden Temple