അഭിഷേക് ബാനർജിയെ ഒൻപതര മണിക്കൂർ ചോദ്യംചെയ്തു
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ സ്കൂൾ നിയമനത്തട്ടിപ്പു കേസിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഒൻപതര മണിക്കൂറോളം നീണ്ടു. ഈ കേസിൽ ആദ്യമായാണ് അഭിഷേകിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നേരത്തെ കൽക്കരി കുംഭകോണകേസിൽ അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.
നിയമനത്തട്ടിപ്പു കേസിൽ തൃണമൂൽ നേതാക്കളുടെ അടുത്ത കൂട്ടാളികളുടെ വീടുകളിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ജയിലിൽ കഴിയുന്ന മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ കൂട്ടാളിയുടെ വീടും ഇതിൽ ഉൾപ്പെടും. നിയമന കുംഭകോണം ഒരേ സമയം സിബിയും ഇഡിയും അന്വേഷിക്കുന്നുണ്ട്.
ഹൈക്കോടതി അനുമതി നൽകി 24 മണിക്കൂറിനകമാണ് അഭിഷേകിനെ ചോദ്യം ചെയ്തതെന്ന് തൃണമൂൽ വക്താൽ കുനാൽ ഘോഷ് ചൂണ്ടിക്കാട്ടി. ഈ ഉത്സാഹം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ കാര്യത്തിൽ കണ്ടില്ല. ശാരദ ചിട്ടി തട്ടിപ്പു കേസിൽ സുവേന്ദുവിന്റെ പങ്ക് പുറത്തുവന്നിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇതുവരെ സിബിഐ തയാറായില്ലെന്ന് ഘോഷ് പറഞ്ഞു.
English Summary : Abhishek Banerjee was interrogated for nine and half hours