പട്നയിൽ പ്രതിപക്ഷ യോഗം: മമതയുടെ നിർദേശം സ്വീകരിക്കാതെ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ബിജെപിക്കെതിരായ ഐക്യനിര രൂപീകരിക്കാൻ പ്രതിപക്ഷ കക്ഷികൾ വൈകാതെ യോഗം ചേരും. സ്ഥലവും തീയതിയും ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഇന്നലെ കൂടിക്കാഴ്ച നടത്തി. ജെഡിയു പ്രസിഡന്റ് ലലൻ സിങ്ങും ഒപ്പമുണ്ടായിരുന്നു.
പട്നയിൽ യോഗം ചേരാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥലവും തീയതിയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചതോടെ മമത നിർദേശിച്ച സ്ഥലത്ത് യോഗം നടത്തുന്നതിനോട് യോജിപ്പില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രതിപക്ഷ നിരയിൽ കോൺഗ്രസിന്റെ മൂല്യമുയർന്നിട്ടുണ്ട്. അതേസമയം, തീരുമാനങ്ങൾ അടിച്ചേൽപിക്കില്ലെന്നും ബിജെപിയെ മുട്ടുകുത്തിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും പാർട്ടി വ്യക്തമാക്കിയിട്ടുമുണ്ട്.
മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി), കെ.ചന്ദ്രശേഖർ റാവു (ബിആർഎസ്) എന്നിവരുമായി ചർച്ചകൾ നടത്തുന്നതിനു നിതീഷിനെ ഖർഗെ ചുമതലപ്പെടുത്തിയിരുന്നു. എൻസിപി, ഡിഎംകെ, സിപിഎം അടക്കമുള്ള മറ്റു കക്ഷികളുമായി നേരിട്ടു ചർച്ച നടത്താമെന്നാണു കോൺഗ്രസിന്റെ നിലപാട്.
English Summary: Opposition party meeting in Patna