മുംബൈ∙ ജനാധിപത്യ സംരക്ഷണത്തിന് ഒരുമിച്ചു നിൽക്കുമെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഡൽഹി സർക്കാരിനു കീഴിലുളള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിച്ചു കേന്ദ്രസർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ പിന്തുണ തേടിയാണ് കേജ്‌രിവാൾ ഉദ്ധവിനെ കാണാനെത്തിയത്. സുപ്രീംകോടതി വിധി ഓർഡിനൻസിലൂടെ മറികടക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് ഉദ്ധവ് പറഞ്ഞു.
കേജ്‌രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, എഎപിയുടെ രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ഡൽഹി മന്ത്രി അതിഷി മർലേന എന്നിവരുമുണ്ടായിരുന്നു. ഇന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കാണും.
English Summary: Arvind Kejriwal and Uddhav Thackeray to fight together against central government