ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്ധിയിൽ ഒരു ചെങ്കോൽകൈമാറ്റച്ചടങ്ങ് നടന്നിരുന്നോ? സർക്കാരും പ്രതിപക്ഷവും പരസ്പരം പറഞ്ഞതും പറയാത്തതുമായ അവകാശവാദങ്ങളുടെ മേലാണ് വിവാദം സൃഷ്ടിക്കുന്നത്. 

തഞ്ചാവൂരിൽ നിന്നെത്തിയ പൂജാരിമാർ ആദ്യം മൗണ്ട്ബാറ്റണ് നൽകിയ ചെങ്കോൽ അദ്ദേഹം മടക്കിനൽകിയശേഷം ജവാഹർലാൽ നെഹ്‌റുവിന്റെ വസതിയിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പത്രസമ്മേളനത്തിൽ വിതരണം ചെയ്ത കുറിപ്പിൽ അവകാശപ്പെട്ടത്. പ്രത്യേക വിമാനത്തിലാണ് ഇത് ഓഗസ്റ്റ് 14ന് ഡൽഹിയിലെത്തിച്ചതെന്നും പറയുന്നു. 

അർധരാത്രിക്ക് 15 മിനിറ്റു മുൻപ് കൗൺസിൽ മന്ദിരത്തിൽവച്ചു ചെങ്കോൽ നെഹ്‌റുവിന് നൽകുകയായിരുന്നുവെന്ന് പിന്നീടുള്ള വാദപ്രതിവാദത്തിൽ ഉയർന്നതാണ്. 

ലാറി കോളിൻസും ഡോമിനിക്ക് ലാപ്പിയറും ചേർന്ന് പഴയരേഖകൾ പരിശോധിച്ചും അന്ന് ജീവിച്ചിരുന്നവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും 1975 ൽ രചിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തിൽ നെഹ്‌റുവിന്റെ യോർക്ക് റോഡിലെ (ഇപ്പോൾ മോത്തിലാൽ നെഹ്‌റു മാർഗ്) വസതിയിൽ ഒരു ചെങ്കോൽ ചടങ്ങ് നടന്നതായി പരാമർശമുണ്ട്. അത് ഔദ്യോഗികചടങ്ങായിരുന്നില്ല. 

ചെങ്കോൽ കഴിഞ്ഞയുടൻ അത്താഴം; ലഹോർ ലഹള

പ്രത്യേക വിമാനത്തിലാണ് പൂജാരിയും മറ്റു 2 പേരും യാത്രചെയ്തതെന്നാണ് സർക്കാർ വിതരണം ചെയ്ത പ്രസ് കിറ്റിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, അന്നത്തെ പത്രറിപ്പോർട്ടുകളനുസരിച്ച് തീവണ്ടിയിലാണ് അവർ എത്തിയത്.

തഞ്ചാവൂരിൽ നിന്നെത്തിയ ഭസ്മക്കുറിയണിഞ്ഞ 2 ‘സന്യാസിമാർ’ നാഗസ്വരാകമ്പടിയോടെ പഞ്ചഗവ്യവും മറ്റു പൂജാസാമഗ്രികളുമായി ഒരു ടാക്സിയിൽ നെഹ്‌റുവിന്റെ വസതിയിലെത്തിയതായും അദ്ദേഹത്തിനുമേൽ തീർത്ഥം തളിച്ച്, നെറ്റിയിൽ ഭസ്മം ചാർത്തി, വെള്ളിത്താലത്തിൽ കൊണ്ടുവന്ന അഞ്ചടി നീളമുള്ള ഒരു ചെങ്കോൽ കൈമാറിയശേഷം അദ്ദേഹത്തെ ഒരു വിശിഷ്ടവസ്ത്രം ധരിപ്പിച്ചതായും പുസ്തകത്തിൽ പറയുന്നു. ദക്ഷിണദേശത്തുനിന്ന് തന്നെ ആദരിക്കാൻ വന്നവരുടെ ആഗ്രഹത്തിന് വഴങ്ങിയതിനപ്പുറം ചടങ്ങിന് മറ്റ് ഔപചാരികതകളൊന്നും നെഹ്രു നൽകിയതായി കാണുന്നില്ല. 

ഭരണഘടനാനിർമാണസമിതി അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദും ചടങ്ങിൽ സന്നിഹിതനായിരുന്നതായി സർക്കാർ കുറിപ്പിൽ പറയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വസതിയിൽ ആ സമയത്ത് മറ്റൊരു പൂജ നടന്നതായാണ് ലാപ്പിയറിന്റെയും കോളിൻസിന്റെയും പുസ്തകത്തിൽ. 

വസതിയിലെ ചടങ്ങ് പൂർത്തിയായ ഉടൻ നെഹ്റു മകൾ ഇന്ദിരയ്ക്കും അതിഥിയായെത്തിയ പത്മജ നായിഡുവിനുമൊപ്പം അത്താഴത്തിനിരുന്നുവെന്നും ആ സമയത്ത് ലഹോറിലെ വർഗീയലഹള സംബന്ധിച്ച് ഫോൺകോൾ എത്തിയതായും പുസ്തകത്തിൽ പറയുന്നു. ചുരുക്കത്തിൽ, അത്താഴസമയത്തിനു തൊട്ടുമുമ്പ് വീട്ടിൽ നടന്ന ഒരു സ്വകാര്യചടങ്ങായിരുന്നു അത്. 

sengol

ചെങ്കോൽ ചടങ്ങിൽ മൗണ്ട്ബാറ്റണില്ല 

മൗണ്ട്ബാറ്റണെ സംബന്ധിക്കുന്ന രേഖകളിൽ ഇതു സംബന്ധിച്ച യാതൊരു പരാമർശവും കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് 14ന് ഉച്ചകഴിയുന്നതുവരെ അദ്ദേഹം കറാച്ചിയിൽ പാക്കിസ്ഥാൻ സ്വാതന്ത്ര്യലബ്ധിച്ചടങ്ങുകളിൽ സംബന്ധിക്കുകയായിരുന്നു. വൈകിട്ടോടെ തിരിച്ചെത്തിയതും അർധരാത്രി അദ്ദേഹം എന്ത് ചെയ്യുകയായിരുന്നുവെന്നും മറ്റും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അല്ലൻ കാംബെൽ–ജോൺസന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘മിഷൻ വിത് മൗണ്ട്ബാറ്റൺ’ എന്ന പേരിൽ ഡയറിക്കുറിപ്പുകൾ പുസ്തകമായിട്ടുണ്ട്. അതിൽ ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞിട്ടില്ല.

സഭാരേഖയിലും ചെങ്കോലില്ല

കൗൺസിൽ ഹാളിൽ നടന്ന നിയമനിർമാണസഭാ രേഖകളിലും ഇതു സംബന്ധിച്ച് പരാമർശമൊന്നും കണ്ടെത്തിയിട്ടില്ല. 14ന് രാത്രി 11 മണിക്കുതന്നെ സഭ കൂടിയിരുന്നു. അപ്പോൾ മുതലുള്ള നടപടികളെല്ലാം സഭാരേഖകളിലുണ്ട്. 

ആദ്യം വന്ദേമാതരം. തുടർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കും ഗാന്ധിജിക്കും നിശബ്ദപ്രണാമം. അതിനുശേഷം സ്വാന്തന്ത്ര്യനിമിഷത്തിൽ അംഗങ്ങൾ എടുക്കേണ്ട പ്രതിജ്ഞാവാക്യം അവതരിപ്പിച്ചുകൊണ്ട് നെഹ്‌റു നടത്തിയ ‘ട്രിസ്റ്റ് വിത് ഡെസ്റ്റിനി’ പ്രസംഗം, ഒടുവിൽ മണി 12 അടിച്ചു കഴിഞ്ഞയുടൻ പ്രതിജ്ഞയെടുക്കൽ. 

അധികാരക്കൈമാറ്റമല്ല, സ്വാതന്ത്ര്യലബ്ധി

പ്രധാനമായ മറ്റൊന്നുകൂടിയുണ്ട്. അധികാരകൈമാറ്റം അഥവാ ട്രാൻസ്ഫർ ഓഫ് പവർ എന്നത് ബ്രിട്ടിഷ് കാഴ്ചപ്പാടാണ്. അധികാരക്കൈമാറ്റമായല്ല, സ്വാന്തന്ത്ര്യലബ്ധിയായാണ് ഇന്ത്യൻ നേതാക്കൾ അന്നത്തെ സംഭവങ്ങളെ ഔദ്യോഗികമായി കണ്ടത്. അതിനാലാണ് ഔപചാരികമായ ‘കൈമാറ്റ’ച്ചടങ്ങുകളൊന്നും പാടില്ലെന്ന് തീരുമാനിച്ചതും. 

ചുരുക്കം ഇതാണ്: നെഹ്രുവിന്റെ വസതിയിൽ നടന്ന ഒരു സ്വകാര്യചടങ്ങാണ് ഇപ്പോൾ ഔദ്യോഗികചടങ്ങായി മാറ്റിയെടുത്തിരിക്കുന്നത്. രാജേന്ദ്രപ്രസാദ് അതിൽ സംബന്ധിച്ചതായി ഉറപ്പില്ല, പൂജാരിമാരും നാഗസ്വരവിദ്വാനും സ്പെഷൽ വിമാനത്തിലല്ല, തീവണ്ടിയിലാണ് ഡൽഹിയിൽ എത്തിയത്. 

പാർലമെന്റ് മന്ദിരത്തിലോ വൈസ്രോയ് ഭവനത്തിലോ ചെങ്കോലുമായി ബന്ധപ്പെട്ട ഒരു ചടങ്ങും നടന്നിട്ടില്ല.  മൗണ്ട്ബാറ്റൺ ഇങ്ങനെയൊരു ചടങ്ങുമായി ബന്ധപ്പെട്ടതായി രേഖകളുമില്ല.

ചെങ്കോൽ ഹ്രസ്വചിത്രം ഒരുക്കിയത് പ്രിയദർശൻ

തൃശൂർ ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തതു പ്രിയദർശൻ. സാബു സിറിലാണ് ആർട് ഡയറക്ടർ. സന്തോഷ് ശിവൻ ക്യാമറമാനും. പാർലമെന്റിലെത്തുന്ന സന്ദർശകർക്കായി ഈ ഹ്രസ്വചിത്രമാണു പ്രദർശിപ്പിക്കുന്നത്. പാർലമെന്റിന്റെ വെബ്സൈറ്റിലും പ്രദർശിപ്പിക്കും.

തമിഴ്നാട്ടിലെ സ്വർണ വ്യാപാരിയായ വുമ്മുഡി ബംഗാരുവാണ് 1947 ൽ 100 പവൻ സ്വർണത്തിൽ ചെങ്കോൽ നി‍ർമിച്ചത്. തിരുവാവതു തുറൈ മഠത്തിലെ പുരോഹിതരാണു ചെങ്കോൽ പൂജിച്ച ശേഷം കൈമാറിയത്. വുമ്മുഡിയുടെ മകൻ എത്തിരാജ് വുമ്മുഡിയുമായുള്ള അഭിമുഖവും ഹ്രസ്വചിത്രത്തിലുണ്ട്.

English Summary: History of Nehru's Sengol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com