ADVERTISEMENT

കൊച്ചി∙ രാജ്യം തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം. റഷ്യൻ നിർമിത മിഗ് 29 കെ വിമാനമാണു വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത്. ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നാഴികക്കല്ലാണിതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നാവികസേനയും ട്വീറ്റിലൂടെ അറിയിച്ചു. 

വിമാന വാഹിനികളുടെ റൺവേയിൽ രാത്രി യുദ്ധവിമാനങ്ങൾ ഇറക്കുന്നത് അതീവ ദുഷ്കരമാണ്. കപ്പലിലെ നാവിക സേനാംഗങ്ങളുടെയും നാവിക പൈലറ്റുമാരുടെയും മികവും പ്രഫഷനലിസവുമാണു രാത്രി ലാൻഡിങ് വിജയമാക്കിയതെന്നു നാവികസേന അറിയിച്ചു. 

ഫെബ്രുവരിയിലാണു വിക്രാന്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യിച്ചുള്ള പരീക്ഷണം വിജയകരമായി പൂ‍ർത്തിയാക്കിയത്. മിഗ് 29 വിമാനത്തിനു പുറമെ, തദ്ദേശ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റും (എൽസിഎ–നാവികസേനാ പതിപ്പ്) അന്നു റൺവേയിൽ ഇറക്കിയിരുന്നു. ഇവ പറന്നുയർന്നുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. ഗോവയ്ക്കും കർണാടകത്തിലെ കാർവാറിനും ഇടയിൽ അറബിക്കടലിൽ ഊർജിത പരീക്ഷണങ്ങളുമായി തുടരുകയാണ് ഐഎൻഎസ് വിക്രാന്ത്. 

കാർവാർ നാവികത്താവളത്തിൽ സീ ബേഡ് പദ്ധതിയുടെ ഭാഗമായി വിമാന വാഹിനികൾക്കായി പ്രത്യേകം നിർമിച്ച കൂറ്റൻ ബെർത്തിലും ഒരാഴ്ച മുൻപു വിക്രാന്ത് ആദ്യമായി നങ്കൂരമിട്ടിരുന്നു. ഇതിനുശേഷമാണു കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായി ആഴക്കടലിലേക്കു പോയത്. 

English Summary: MiG 29K fighter plane makes maiden night landing on INS Vikrant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com