ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ വികസനത്തിന്റെ കുതിപ്പിന്റെ പ്രതീകമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മന്ദിരം ആശയങ്ങൾ യാഥാർഥ്യമാക്കുകയും തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യയുടെ പ്രതീകമാണ്. പുതിയ ഊർജവും പുതിയ ആവേശവും പുതിയ ചിന്തയും പുതിയ കുതിപ്പുമാണ് പുത്തൻ ഇന്ത്യയുടെ മുഖമുദ്ര. ലോകം പ്രതീക്ഷയോടെയും ആദരവോടെയുമാണ് ഇതു കാണുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഓരോ അണുവും രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിനായി സമർപ്പിതമാണ്. ഇവിടെ നിർമിക്കപ്പെടുന്ന ഓരോ നിയമവും രാജ്യത്തിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്തുമെന്നും 35 മിനിറ്റു നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു. മുന്നോട്ടു നീങ്ങാത്തവർക്ക് ഭാഗ്യമുണ്ടാവില്ല. പക്ഷേ മുന്നോട്ടു കുതിക്കുന്നവർക്ക് നിരന്തര പുരോഗതിയുണ്ടാകുമെന്ന് ശ്ലോകമുദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 

സ്വാതന്ത്ര്യം കിട്ടുന്നതിന് 25 വർഷം മുൻപാണ് സ്വരാജ്യമെന്ന ആശയത്തിന്റെ പേരിൽ മഹാത്മാ ഗാന്ധി ഇന്ത്യൻ ജനതയെ ഒരുമിപ്പിച്ചത്. അവരുടെ കഠിനാധ്വാനം 1947ൽ സഫലമായി. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിൽ, അടുത്ത 25 വർഷം ഇന്ത്യയെ വികസിത രാജ്യമാക്കാൻ രാജ്യത്തെ ഓരോ പൗരനും കഠിനാധ്വാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. 

ചരിത്രപ്രധാനമായ ‘ചെങ്കോലി’ന്റെ അന്തസ്സ് വീണ്ടെടുക്കാനായതു ഭാഗ്യമാണെന്നു മോദി പറഞ്ഞു. ധർമരക്ഷയുടെയും നിഷ്പക്ഷഭരണത്തിന്റെയും പ്രതീകമായ ചെങ്കോൽ ഓരോ സമ്മേളനത്തിലും വഴികാട്ടും. ഈ ദിവസവും ഇതിഹാസത്തിന്റെ കയ്യക്ഷരമാകുമെന്നു അദ്ദേഹം പറഞ്ഞു. 

കിരീടധാരണമെന്ന് പ്രധാനമന്ത്രിയുടെ ഭാവം

‘പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. പക്ഷേ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി കാണുന്നതു കിരീടധാരണം പോലെയാണ്.’ – രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്

രാഷ്ട്രപതിയെ അകറ്റിനിർത്തി

‘പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽനിന്ന് അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ഒഴിവാക്കി. ഇപ്പോൾ ഉദ്ഘാടനവേളയിൽ ദ്രൗപദി മുർമുവിനും ഇടം നൽകിയില്ല’ – കെ.സി.വേണുഗോപാൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി

‘എനിക്ക് എന്നെ മാത്രമിഷ്ടം’

‘പ്രധാനമന്ത്രി മോദിയുടെ ‘എനിക്ക് എന്നെ മാത്രമിഷ്ടപ്പെടാനുള്ള ദിനം’ കഴിഞ്ഞ സ്ഥിതിക്ക്, കഴിഞ്ഞ 9 വർഷം അദ്ദേഹവും അദ്ദേഹത്തിന്റെ സർക്കാരും പാർലമെന്റിനെ അപമാനിച്ചതെങ്ങനെയെന്ന് ഓർമിപ്പിക്കേണ്ടതുണ്ട്. പാർലമെന്റിലെ ഒരു ചോദ്യത്തിനുപോലും പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല.’ – ഡെറക് ഒബ്രയൻ, തൃണമൂൽ കോൺഗ്രസ് എംപി

ചെങ്കോലല്ല, പ്രധാനം ജനഹിതം

‘ഇന്ത്യയിൽ അധികാരക്കൈമാറ്റം ചെങ്കോലിലൂടെയല്ല, ജനഹിതത്തിലൂടെയാണു നടക്കുന്നത്. മധുരയിലെ രാജാവിനു മീനാക്ഷീദേവി നൽകിയ ചെങ്കോൽ ഭരിക്കാനുള്ള ദൈവികമായ അവകാശം സൂചിപ്പിക്കുന്നതായിരുന്നു.’ – കപിൽ സിബൽ, രാജ്യസഭാംഗം

പഴമയുടെ മുദ്രയിലെ പുതുകാല മൂല്യം

‘ചെങ്കോൽ അധികാരചിഹ്നമാണ്. അത് പാർലമെന്റിൽ പ്രതിഷ്ഠിക്കുന്നതോടെ പരമാധികാരം അവിടെയാണു സ്ഥിതി ചെയ്യുന്നത്, രാജാവിനല്ലെന്ന് ഇന്ത്യ ഉറപ്പിക്കുകയാണ്. പുതുകാല മൂല്യങ്ങൾ ഉറപ്പിക്കാനായി പഴമയുടെ മുദ്രയെ നമുക്ക് അംഗീകരിക്കാം’ – ശശി തരൂർ, കോൺഗ്രസ് എംപി

പിന്നോട്ടു നയിക്കുന്നു

‘പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കണ്ടപ്പോൾ നേരിട്ടു പങ്കെടുക്കാതിരുന്നതു നന്നായി എന്നു തോന്നുന്നു. ചടങ്ങുകൾ ഞെട്ടലുണ്ടാക്കി. രാജ്യത്തെ പിന്നോട്ടാണ് ഇവർ കൊണ്ടുപോകുന്നത്.’ – ശരത് പവാർ, എൻസിപി അധ്യക്ഷൻ

ബിജെപി അജൻഡ

‘ഹിന്ദുരാഷ്ട്രം എന്ന ബിജെപി അജൻഡ എടുത്തുകാട്ടുന്ന ചടങ്ങ്.’ – പ്രകാശ് അംബേദ്കർ, ഡോ. ബി.ആർ.അംബേദ്കറുടെ കൊച്ചുമകൻ

English Summary : Minister Narendra Modi said new parliament building is symbol of leap of development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com