ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനനഗരിയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിയെ (​​എഎപി) പിന്തുണയ്ക്കരുതെന്ന ആവശ്യവുമായി ഡൽഹി, പഞ്ചാബ് പിസിസി ഘടകങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ തകർച്ചയ്ക്കു കാരണമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി സഹകരിക്കരുതെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പിസിസി നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, വിശാല പ്രതിപക്ഷഐക്യത്തിനായി എഎപിയെ പിന്തുണയ്ക്കണമെന്നാണു കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷാഭിപ്രായം. രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയപ്പോൾ അതിനെതിരെ ആദ്യം രംഗത്തുവന്നത് കേജ്‌രിവാളാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും വാദമുയർന്നു.

ഓർഡിനൻസിനു പകരമുള്ള ബിൽ മഴക്കാലസമ്മേളനത്തിൽ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്നാൽ രാജ്യസഭയിൽ അതിനെ തോൽപിക്കാമെന്നാണു കേജ്‌രിവാളിന്റെ കണക്കുകൂട്ടൽ. ഇതിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ കണ്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ ഇന്നു കാണും. ഖർഗയെയും രാഹുലിനെയും കാണാൻ മുൻപ് സമയം ചോദിച്ചെങ്കിലും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. സംസ്ഥാന നേതൃത്വങ്ങളെ അനുനയിപ്പിച്ച ശേഷമാവും കേജ്‌രിവാളിനെ കാണുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമതീരുമാനമെടുക്കുക.

 

മധ്യപ്രദേശിൽ 150 സീറ്റ് നേടും: രാഹുൽ

ഈ വർഷമവസാനം നിയമസഭാതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് 150 സീറ്റ് നേടുമെന്ന് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണു രാഹുലിന്റെ പ്രതികരണം. ഇതേസമയം, ഇരുനൂറിലേറെ സീറ്റുമായി ബിജെപി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. ആകെ 230 സീറ്റാണു സംസ്ഥാനത്തുള്ളത്.

English Summary: Delhi PCC against AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com