ഗുസ്തി താരങ്ങൾക്കുനേരെയുള്ള അതിക്രമത്തിൽ പ്രതിഷേധം
Mail This Article
ന്യൂഡൽഹി ∙ ഗുസ്തിതാരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ വ്യാപകപ്രതിഷേധം. കിരീടധാരണം കഴിഞ്ഞപ്പോൾ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവിൽ അടിച്ചമർത്തുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ വനിതാതാരങ്ങളുടെ ശബ്ദം ബൂട്ടുകൾക്കടിയിൽ ചവിട്ടിമെതിക്കുന്നത്രയും ബിജെപി സർക്കാരിന്റെ ധാർഷ്ട്യം വളർന്നുവെന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന് ഏറെ അഭിമാനമായ കായികതാരങ്ങളോടുള്ള ഈ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. നമ്മുടെ ചാംപ്യൻമാരോട് ഇത്രയും മോശമായി പെരുമാറുന്നുവെന്നത് നാണക്കേടുണ്ടാക്കുന്നുവെന്നും ഗുസ്തി താരങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിനുസമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെയാണ് ഡൽഹി പൊലീസ് ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തത്. ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തടയാൻ ഡൽഹി പൊലീസ് സർവസന്നാഹങ്ങളും ഒരുക്കിയിരുന്നു. യുപി, ഹരിയാന അതിർത്തിയിൽ കനത്ത സുരക്ഷയൊരുക്കിയ പൊലീസ് വാഹനങ്ങൾ പരിശോധിച്ചശേഷമാണു കടത്തിവിട്ടത്. നഗരത്തിലും ബാരിക്കേഡുകൾ ഉയർന്നു. രാവിലെ ജന്തർമന്തറിലേക്കെത്തിയ വനിതാനേതാക്കളായ ആനി രാജ, സുഭാഷിണി അലി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
English Summary: Protest against delhi police brutality towards wrestlers