ഡൽഹി നഗരമധ്യത്തിൽ പട്ടാപ്പകൽ പെൺകുട്ടിയെ കുത്തികൊന്നു
Mail This Article
ന്യൂഡൽഹി ∙ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പെൺകുട്ടിയെ കുത്തിയും തലയ്ക്കടിച്ചും സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷാഹ്ബാദിൽ സാക്ഷി (16) യെയാണു ഞായറാഴ്ച 22 തവണ കുത്തിയശേഷം തലയിൽ സിമന്റ് സ്ലാബ് കൊണ്ട് ഇടിച്ചുകൊന്നത്. പ്രതി സാഹിലിനെ (20) യുപിയിലെ ബുലന്ദ്ഷെഹറിൽനിന്നു പൊലീസ് പിടികൂടി. സംഭവസമയം സമീപത്തുകൂടി പലരും കടന്നുപോയെങ്കിലും ആരും രക്ഷിക്കാൻ ശ്രമിച്ചില്ല.
സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു തിരക്കേറിയ വഴിയിൽ വച്ചു സാഹിൽ പെൺകുട്ടിയെ ആക്രമിച്ചത്. സാഹിലും സാക്ഷിയും അടുപ്പത്തിലായിരുന്നുവെന്നും ശനിയാഴ്ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭിത്തിയോടു ചേർത്തു നിർത്തിയശേഷം തുടരെ കുത്തുന്നതു ദൃശ്യങ്ങളിൽ കാണാം.
എസി മെക്കാനിക്കായ സാഹിൽ മാതാപിതാക്കൾക്കും 3 സഹോദരങ്ങൾക്കുമൊപ്പം ഷഹ്ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണു താമസം. ഈ വർഷം 10–ാം ക്ലാസ് വിജയിച്ച സാക്ഷിയുടെ മാതാപിതാക്കൾ ദിവസവേതന തൊഴിലാളികളാണ്. ജെജെ കോളനിയിലാണു താമസം.
English Summary: Girl murdered in Delhi