ADVERTISEMENT

ഇംഫാൽ ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പുർ സന്ദർശനത്തിനു തൊട്ടുമുൻപ് മെയ്തെയ് തീവ്രവാദഗ്രൂപ്പുകളും അസം റൈഫിൾസും തമ്മിൽ വെടിവയ്പുണ്ടായി. 37 അസം റൈഫിൾസുമായി ഇംഫാൽ താഴ്‌വരയിലെ തീവ്രവാദസംഘടനകളും ‘ആരംഭായ് തെങ്കോൽ’ എന്ന മെയ്തെയ് സംഘടനയും ഏറ്റുമുട്ടുകയായിരുന്നു. മെയ്തെയ് വിഭാഗവും കുക്കി ഗോത്രങ്ങളും തമ്മിലുള്ള വംശീയകലാപത്തിൽ അസം റൈഫിൾസ് കുക്കികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു മെയ്തെയ് സംഘടനകൾ ആരോപിച്ചിരുന്നു.

അതേസമയം 25 ഭീകരരെ തോക്കുകളും ഗ്രനേഡുകളുമായി പിടികൂടിയതായി കരസേന അറിയിച്ചു. വീടുകൾക്കു തീയിട്ടതിന് അടക്കം അക്രമസംഭവങ്ങളിൽ 20 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സംഘർഷം വീണ്ടും പടരുന്നതോടെ നൂറുകണക്കിനു പേർ പല ഗ്രാമങ്ങളിലും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതരവിഭാഗങ്ങൾക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മെയ്തെയ്, കുക്കി വിഭാഗങ്ങളെ കരസേന രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ച് സുരക്ഷാസേന പരിശോധന തുടരുന്നു. സുഗ്ണുവിൽ കഴിഞ്ഞ ദിവസം നടന്ന സേനാനടപടിക്കിടെ വെടിയേറ്റ ഒരു പൊലീസുകാരൻ മരിച്ചതായി അധികൃതർ അറിയിച്ചു.

മണിപ്പുരിൽ 4 ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തും. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞദിവസം കുക്കി ഗോത്രക്കാരായ 40 പേരെയാണു കമാൻഡോ നടപടിയിൽ വധിച്ചത്. ഇവർ ഭീകരവാദികളാണെന്നു മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചെങ്കിലും കുക്കി ഗോത്രങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്. ഇംഫാൽ താഴ്‌വര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മെയ്തെയ് സായുധ ഗ്രൂപ്പുകൾ കഴിഞ്ഞ വർഷം സർക്കാരുറുമായി സമാധാനക്കരാർ ഒപ്പിട്ടിരുന്നു. ഇതിൽ അംഗങ്ങളായിരുന്ന പലരും പിന്നീട് തീവ്രആശയങ്ങൾ പ്രചരിപ്പിക്കുന്ന ‘ആരംഭായ്’ എന്ന സംഘടനയിൽ ചേർന്നെന്നാണു റിപ്പോർട്ടുകൾ.

രാഷ്ട്രപതിയെ കാണാൻ കോൺഗ്രസ്

ഇംഫാൽ ∙ മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനു വീഴ്ച പറ്റിയെന്ന പരാതിയുമായി കോൺഗ്രസ് പ്രസി‍ഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിക്കും. മണിപ്പുർ കത്തിയമരുമ്പോഴും പാർലമെന്റിലെ ചടങ്ങുകളിൽ മാത്രമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശ്രദ്ധയെന്നും ഒരുതവണ പോലും അദ്ദേഹം സമാധാനത്തിനായി ആഹ്വാനം ചെയ്തില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ വേണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാത്തലിക് ബിഷപ്പുമാർ ആവശ്യപ്പെട്ടു. എല്ലാ വിഭാഗക്കാരും ഒരുമിച്ചു കഴിഞ്ഞിരുന്ന മണിപ്പുരിന്റെ മഹത്തായ ചരിത്രം വീണ്ടെടുക്കണമെന്നും റീജനൽ ബിഷപ്സ് കോൺഫറൻസ് അഭ്യർഥിച്ചു.

English Summary: Manipur unrest; Terrorist arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com