ന്യൂഡൽഹി ∙ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി നേടിയെടുത്ത മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കുമെന്നു പ്രഖ്യാപിച്ചു ഹരിദ്വാറിലെത്തിയ ഗുസ്തിതാരങ്ങളെ കർഷകനേതാക്കൾ പിന്തിരിപ്പിച്ചു.
ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു രാജ്യത്തെയാകെ സങ്കടത്തിലാഴ്ത്തിയ തീരുമാനം താരങ്ങൾ പ്രഖ്യാപിച്ചത്. മെഡലുകൾ നെഞ്ചോടു ചേർത്ത്, കണ്ണീരണിഞ്ഞ് ഇന്നലെ വൈകിട്ടു ഹരിദ്വാറിലെ ഗംഗാതീരത്തെത്തിയ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നീ താരങ്ങളെ കർഷക നേതാക്കൾ അനുനയിപ്പിച്ചുപിന്തിരിപ്പിക്കുകയായിരുന്നു.
താരങ്ങളുടെ കയ്യിൽനിന്നു മെഡലുകൾ ഏറ്റുവാങ്ങിയ കർഷകനേതാവും ഖാപ്പ് പഞ്ചായത്ത് തലവനുമായ നരേഷ് ടിക്കായത്ത് 5 ദിവസത്തെ സാവകാശം തേടി. ഇന്നു ഖാപ്പ് പഞ്ചായത്ത് ചേർന്നു വിഷയം ചർച്ചചെയ്യും. താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചു പ്രതികരിക്കാനോ അവരെ പിന്തിരിപ്പിക്കാനോ കേന്ദ്ര കായികമന്ത്രാലയമോ ഇന്ത്യൻ ഒളിംപിക് അസോസിയേഷനോ തയാറായില്ല.

‘‘ഈ മെഡലുകൾ ഞങ്ങളുടെ ജീവനും ആത്മാവുമാണ്. ഇതു ഞങ്ങൾ ഗംഗയിൽ ഒഴുക്കാൻ പോകുകയാണ്. കാരണം ഗംഗ അമ്മയാണ്. ഇനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ല. അതിനാൽ ഞങ്ങൾ മരണം വരെ ഇന്ത്യാഗേറ്റിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.’’
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ഇന്നലെ ഉച്ചയ്ക്കു ട്വിറ്ററിൽ.
English Summary: Wrestlers protest in Delhi